Saturday, December 12, 2015

കണ്ടിരിക്കാൻ നല്ലൊരു സിനിമ; "വൺ ഡേ" നിരാശപ്പെടുത്തിയില്ല

കണ്ടിരിക്കാൻ നല്ലൊരു സിനിമ; "വൺ ഡേ" നിരാശപ്പെടുത്തിയില്ല.

"വൺ ഡേ സിനിമ" റിലീസ് ദിവസം തന്നെ കണ്ടു. പ്രഥമ സംരംഭം എന്ന നിലയിൽ വിനയം മൂലം ഒരു വിശ്വോത്തര സിനിമയാണെന്നൊന്നും ഈ സിനിമയുടെ ശില്പികൾ അവകാശപ്പെട്ടിരുന്നില്ല. എന്നുമാത്രമല്ല, ഈ സിനിമയിൽ നിന്ന് അധികമൊന്നും ആരും പ്രതീക്ഷിക്കരുതെന്ന് ഇതിന്റെ ശില്പികൾ മുൻകൂർ ജാമ്യവും എടുത്തിരുന്നു. അതുകൊണ്ടുതന്നെ അതിന്റേതായ ഒരു മുൻവിധിയോടെതന്നെയാണ് ഈ സിനിമ കാണാനെത്തിയത്. എന്നാൽ എന്റെ മുൻവിധികൾ അസ്ഥാനത്തായിരുന്നു. സിനിമ ഒരു വിനോദ ഉപാധി എന്ന നിലയിൽ സമീപിക്കുമ്പോൾ ഓൺ ഡേ അത്രകണ്ട് നിരാശപ്പെടുത്തിയതായി തോന്നിയില്ല. ഏതാണ്ട് രണ്ട് മണിക്കൂർ സമയം അധികം ബോറടിക്കാതെ തന്നെ കണ്ടിരിക്കാനുള്ള ചേരുവകൾ എല്ലാം ഈ വിനോദ സിനിമയിലുമുണ്ട്. എന്നാൽ കണ്ടു പരിചയിച്ച വൻകിട താരനിരകളുടെ സിനിമകൾ മാത്രം കണ്ടു രുചി പറ്റിയ ഒരു മാനസികാവസ്ഥയുമായി സിനിമയെ സമീപിക്കുന്നവരെ സൂപ്പർ താരങ്ങളുടെ സാന്നിദ്ധ്യമില്ലാതെയും നിരവധി പുതുമുഖങ്ങളെ അണിനിരത്തിയും നിർമ്മിച്ച ഈ ചിത്രം അല്പം നിരാശപ്പെടുത്തിയെന്നിരിക്കും.

അവസാനം വരെ പ്രേക്ഷകരിൽ നില നിർത്താൻ കഴിയുന്ന സസ്പെൻസ്, ഒരു ഘട്ടത്തിലും വിരസത തോന്നാനിടവരാത്ത വിധം ഹാസ്യത്തിന്റെ മേമ്പൊടികൾ, അനിവാര്യമായ സന്ദർഭത്തിൽ മാത്രമുള്ള സംഘട്ടനങ്ങൾ, കഥാഗതിയ്ക്ക് ആവശ്യമായ സന്ദർഭത്തിലെ ഗാന ചിത്രീകരണം മുതലായവ ഈ സിനിമയുടെ സവിശേഷ ചേരുവകളായിട്ടുണ്ട്. ഒരു സാധാരണ പ്രേക്ഷകർ ആഗ്രഹിക്കുന്നതും ഇതൊക്കെ തന്നെയാണ്. മുഖ്യ കാഥാപാത്രങ്ങളെ അവതരിപ്പിച്ച രണ്ട് നടന്മാരും- മഖ്ബൂൽ സൽ‌മാൻ, ഫവാസ് സയാനി-  (സിനിമയിലെ അനിൽ മേനോൻ, എസ്.ഐ) എന്നിവർ സൂപ്പർ താരങ്ങളുടെ സാന്നിദ്ധ്യമില്ലെങ്കിലും പ്രധാന കഥാപാത്രങ്ങൾക്ക് മികവേകാം എന്ന് തെളിയിച്ചിട്ടുണ്ട്. മഖ്ബൂൽ സൽ‌മാന്റെ  ശരീരഭാഷയ്ക്ക് ശരിയ്ക്കും ഇണങ്ങുന്നതായിരുന്നു അനിൽ മേനോൻ എന്ന കഥാപാത്രം.
കൊച്ചു   പ്രേമൻ, നോബി തുടങ്ങിയവരുടെ ഹാസ്യ വേഷങ്ങളും മോശപ്പെട്ടില്ല. പ്രത്യേകിച്ച് കൊച്ചു  പ്രേമന്റെ ഡയലോഗുകളും അതിന്റെ പ്രസന്റേഷനും ഇടയ്ക്കിടെ നല്ല ചിരിക്ക് വക നൽകുന്നുണ്ട്. ആദ്യ പകുതിയിലെ ചെറിയൊരു ഇഴച്ചിൽ, ഉടനീളം മികവുറ്റ അഭിനയം കാഴ്ച വച്ച പ്രതിനായകന് അവസാന ചില രംഗങ്ങളിൽ വന്ന ഒരു പതർച്ച, അവസാന രംഗങ്ങളിൽ ഡയലോഗുകൾക്ക് പ്രതീക്ഷിച്ചത്ര പഞ്ച് കിട്ടാത്തത് എന്നിവ ചെറിയ വിമർശനങ്ങളായി വേണമെങ്കിൽ ഉന്നയിക്കാം.
സിനിമയുടെ സാങ്കേതികതയെക്കുറിച്ച് പരക്കെ പരിജ്ഞാനമുള്ളവർക്ക് പല കുറ്റങ്ങളും കുറവുകളും ഇതിൽ കണ്ടെത്താൻ കഴിഞ്ഞെന്നിരിക്കും. അതിപ്പോൾ ഏതൊരു ബിഗ് ബജറ്റ് ചിത്രത്തിലും ഭൂതക്കണ്ണാടി വച്ച് നോക്കിയാൽ പല കുറ്റങ്ങളും കണ്ടെത്താൻ കഴിയും. എന്നാൽ ഈ സിനിമ എത്രമാത്രം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാക്ഷാൽകരിച്ച ഒരു പ്രോജക്ട് ആണെന്ന് മനസ്സിലാക്കിയാൽ സാങ്കേതികമായ പോരായ്മകളെ ഗൗരവത്തിലെടുക്കാൻ കഴിയില്ല. വളരെ കുറഞ്ഞ ബഡ്ജറ്റിൽ പൂർത്തീകരിക്കാൻ പാകത്തിൽ ഒതുക്കിയെടുക്കാൻ ഇതിന്റെ കലാപാരവും സാഹിത്യപരവും സാങ്കേതികവുമായ വിവിധ മേഖാലകളിൽ പല വിട്ടുവീഴ്ചകളും ഇതിന്റെ ശില്പികൾക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ആ പരിമിതികളുടെ സമ്മർദ്ദം കണക്കിലെടുക്കുമ്പോൾ ഈ സിനിമ ശരാശരിക്കും മേലെയാണെന്ന് കാണാൻ കഴിയും.

തിയേറ്ററുകളിൽ വന്നുപോകുന്ന നിരവധിചിത്രങ്ങളിൽ പ്രേക്ഷകമനസ്സിൽ സവിശേഷമായ ഒരിടം നേടുന്ന ഒരു കലാ ശില്പം എന്ന നിലയ്ക്കു തന്നെ മലയാള സിനിമാ ചരിത്രത്തിൽ വാൺ ഡേയും അടയാളപ്പെടുത്തപ്പെടും. പ്രേക്ഷകർ ഈ സിനിമയെ വേണ്ടവിധം വരവേൽക്കും എന്നാണ് പ്രതീക്ഷ. ആദ്യ ദിവസത്തെ സൂചന അതായിരുന്നു. എന്നാൽ തിയേറ്ററുകളിൽ എത്ര ദിവസം ഓടുന്നു, എത്ര മേൽ സാമ്പത്തിക വിജയം നേടുന്നു എന്നതിനെ അടിസ്ഥാനമാക്കി മാത്രം ഒരു സിനിമ വിലയിരുത്തപ്പെടുകയുമരുത്. വൻ സാമ്പത്തിക വിജയം നേടിയ എല്ലാ സിനിമകളും നല്ല സിനിമകളോ സാമ്പത്തികമായി പരാജയപ്പെട്ട ചിത്രങ്ങളത്രയും മോശപ്പെട്ട ചിത്രങ്ങളോ ആയിരുന്നിട്ടില്ല.

ഈ സിനിമയുടെ സംവിധായകൻ സുനിൽ വി പണിക്കരും, ഇതിന്റെ കഥയും തിരക്കഥയും, സംഭാഷണവും എഴുതിയ ഡോ.ജെയിംസ് ബ്രൈറ്റും, ഈ ചിത്രത്തിനു പണം മുടക്കിയ ഡോ. മോഹൻ ജോർജ്ജും ഒക്കെ നല്ല ബ്ലോഗ്ഗർമാരാണ്. വൻപുലികൾ മേയുന്ന മലയാള സിനിമാ രംഗത്തേയ്ക്ക് അവർ പ്രവേശിക്കുമ്പോൾ അത് ബ്ലോഗ്ഗർമാർക്ക് അഭിമാനവും ആവേശവും ഉണ്ടാക്കുന്നുണ്ട്. അവരെല്ലാം വളരെ നല്ല സിനിമാ സ്വപ്നങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്നവരാണ്. ഒരു സിനിമയ്ക്ക് വേണ്ട കഥയും തിരക്കഥയും സംഭാഷണവുമൊക്കെ അനായാസം എഴുതാൻ കഴിയുമെന്ന് ഡോ. ജെയിംസ് ബ്രൈറ്റ് തെളിയിച്ചിരിക്കുന്നു. ബ്ലോഗെഴുത്തിൽ നിന്ന് ആർജ്ജിച്ച എഴുത്തിന്റെ ഊർജ്ജം അദ്ദേഹത്തിന് ഇനിയും പ്രചോദനമാകട്ടെ.

സംവിധായകൻ സുനിൽ വി പണിക്കരാകട്ടെ ഇതിനു മുമ്പേ തന്നെ ചില സിനിമാ പ്രോജക്ടുകളിൽ പ്രവർത്തിച്ചിട്ടുള്ളതാണ്. എന്നാൽ പിൽക്കാലത്ത് പ്രശസ്തരായ പല നല്ല സംവിധായകർക്കും സംഭവിച്ചിട്ടുള്ളതുപോലുള്ള പല നിർഭാഗ്യങ്ങളാൽ അദ്ദേഹത്തിന് ഒരു എൻട്രി ഇതുവരെ ലഭിക്കാതെ പോയി. എന്നാൽ വൺ ഡേ തിയേറ്ററുകളിൽ എത്തുന്നതുവഴി മലയാള സിനിമാ രംഗത്തേയ്ക്ക് പ്രവേശിക്കുന്ന സുനിൽ വി പണിക്കർ മലയാള സിനിമയ്ക്ക് ഒരു നല്ല പ്രതീക്ഷയാണ്. നല്ല പ്രോജക്ടുകൾ കിട്ടിയാൽ നന്നായി ചെയ്യാൻ കഴിയുമെന്ന ആത്മ വിശ്വാസം എത്രയോ നാൾമുതലേ വച്ചു പുലർത്തുന്ന ഒരു യുവാവാണ് അദ്ദേഹം. സിനിമ വലിയ മുതൽ മുടക്കുള്ള ഒരു വ്യവസായമായതിനാൽ പണം മുടക്കുന്നവർ ഒരു പരീക്ഷണത്തിനു നിൽക്കാറില്ല എന്നതാണ് ഇദ്ദേഹത്തെ പോലെ ടാലന്റുള്ള പലർക്കും അവരുടെ കഴിവുകൾ തെളിയിക്കാൻ കഴിയാതെ പോകുന്നത്.

തന്റെ അടുത്ത പടം ഇതിനേക്കാൾ നന്നായിരിക്കും എന്ന് ഈ യുവ സംവിധായകൻ പ്രഖ്യാപിച്ചിട്ടുള്ളതാണ്. വൺഡേ എന്ന തന്റെ കന്നി ചിത്രം വഴി മലയാള സിനിമാ രംഗത്തേയ്ക്ക് പ്രവേശിക്കുന്ന സുനിലിന്റെ ആത്മ വിശ്വാസം കുറെക്കൂടി വർദ്ധിച്ചിട്ടുമുണ്ടാകും. ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ മാത്രമേ ഒരു സിനിമയുടെ ശില്പികൾക്ക് തങ്ങളുടെ കഴിവികൾക്കനുസരിച്ച് അവരുടെ സിനിമാ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ കഴിയുകയുള്ളൂ. അത്തരം വലിയ പ്രോജക്ടുകൾ വൺ ഡേയുടെ ശില്പികൾക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. വൺ ഡേയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങളും തുടർന്നുള്ള പ്രോജക്ടുകൾക്ക് ഭാവുകങ്ങളും നേരുന്നു.

Saturday, December 5, 2015

ഒരുമയുടെ ഉത്സവമാകട്ടെ നാടിന്റെ വികസനം

ഒരുമയുടെ ഉത്സവമാകട്ടെ നാടിന്റെ വികസനം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു. വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു. എങ്കിലും പൊതുവെ സമാധാനപരവും സൗഹാർദ്ദപരവുമയിരുന്നു തെരഞ്ഞെടുപ്പ്. അനിഷ്ട സംഭവങ്ങൾ വളരെയൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഇത് പക്വമായ ജനാധിപത്യത്തിന്റെ സൂചനയാണ്. പൊതുവെ ഈ തെരഞ്ഞെടുപ്പ് ഒരു ജനാധിപത്യ മഹോത്സവമായാണ് ജങ്ങൾ കൊണ്ടാടിയത്. എല്ലാവരും നല്ല ഉത്സാഹത്തിലായിരുന്നു. ധാരാളം സ്വതന്ത്രൻമാർ മത്സരിച്ചെങ്കിലും അവരിൽ ചിലരൊക്കെ ജയിച്ചിട്ടുണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പ് പൊതുവെ രാഷ്ട്രീയ മത്സരമായിരുന്നു. എൽ.ഡി.എഫിനാണ് മൊത്തത്തിൽ ഇപ്പോൾ മേൽക്കൈ നേടനായിരിക്കുന്നത്. യു.ഡി.എഫ് രണ്ടാം സ്ഥാനത്തും. സീറ്റുകളുടെ എണ്ണത്തിൽ ഈ രണ്ടു കൂട്ടരോടും അടുത്തെത്താനായിട്ടില്ലെങ്കിലും ബി.ജെ.പി മുന്നണിയും അവരുടേതായ സാന്നിദ്ധ്യം അറിയിച്ച് മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
 
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അതിന്റെ കടുത്ത രഷ്ട്രീയമാത്സര്യം ഇല്ലാതാകണം. ഭൂരിപക്ഷം നേടിയവർ പ്രതിപക്ഷത്തിന്റെ കൂടി സഹകരണത്തോടെ നാടിന്റെ വികസനത്തിനായി പ്രവർത്തിക്കണം. പ്രതിപക്ഷത്തുള്ളവർ ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കുകയും വികസനപ്രവർത്തനങ്ങൾക്ക് ഭരണ പക്ഷത്തിന് ഉറച്ച പിന്തുണ നൽകുകയും വേണം. ഭരണ സ്തംഭനം ഉണ്ടാക്കുന്ന വിധത്തിലുള്ള രഷ്ട്രീയ കിടമത്സരങ്ങൾക്കുള്ള വേദിയായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മാറാതിരിക്കാൻ പരമവധി വിട്ടു വീഴ്ചകൾക്ക് രാഷ്ട്രീയകക്ഷികൾ തയ്യാറാകണം. കാരണം ജനങ്ങളോട് ഏറ്റവും അടുത്തു നിൽക്കുന്ന ഭരണകൂട സ്ഥാപനങ്ങളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. താഴെ തട്ടിൽ നടിന്റെ സർവ്വതോന്മുഖമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്. പരമ്പരാഗതമായ വികസന സങ്കല്പങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ കാലാനുസാരിയായ വികസന സങ്കല്പങ്ങൾക്ക് രൂപം നൽകാൻ പുതിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാകുകയും വേണം.

വികസനമെന്നാൽ റോഡ് നിർമ്മാണം മാത്രമാണെന്ന ധാരണ മാറണം. ഗതാഗത രംഗത്ത് പുരോഗതി ഉണ്ടാകേണ്ടെന്നല്ല; എന്നാൽ അതു മാത്രമാകരുത് വികസനം. കരാറുകാർക്കും അഴിമതിയിൽ തല്പരരായ ജന പ്രതിനിധികൾക്കും നേതാക്കൾക്കും ഗുണമുള്ള പ്രോജക്ടുകൾക്ക് മാത്രം മുൻതൂക്കം നൽകുന്ന പ്രവണത മാറണം. പല പ്രോജക്ടുകളും കരാറുകാർ കൊണ്ടു വരുന്നതാണെന്നും ജന പ്രതിനിധികൾ അവരുടെ ഉത്തരവാദിത്വങ്ങൾ കരറുകാർക്ക് അടിയറ വയ്ക്കുന്നു‌വെന്നെന്നും ഉള്ള ആക്ഷേപങ്ങൾ പൊതുവേ ഉള്ളതാണ്. വികസന കാര്യങ്ങൾ കരാറുകാർ തീരുമാനിച്ചാൽ റോഡുകൾ മത്രമേ വരൂ. കാരണം അവർക്ക് ഏറ്റവും ലാഭം റോഡുകളാണ്. അഴിമതിക്കാരായ ജനപ്രതിനിധികൾക്ക് അതിന്റെ വിഹിതവും കിട്ടും. രഷ്ട്രീയ പാർട്ടികൾ അവരവരുടെ പാർട്ടി ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച ജനപ്രതിനിധികൾ അഴിമതിക്കാരാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം പർട്ടി ഫണ്ടിന്റെ പേരു പറഞ്ഞാണ് പല ജന പ്രതിനിധികളും കരാറുകാരിൽ നിന്ന് പണം പറ്റുന്നത്.
 
പറഞ്ഞു വന്നത് വികസന പ്രവർത്തനമെന്നാൽ പുതിയ റോഡുണ്ടാക്കലും ടാറു ചെയ്യാത്തവ ടാറുചെയ്യലും മാത്രമാകരുത് എന്നാണ്. ഗതാഗതം, വാർത്താവിനിമയം എന്നിവയ്ക്കു പുറമെ കുടിവെള്ളം, അരോഗ്യം, ശുചിത്വം, പാർപ്പിടം, വിദ്യാഭ്യാസം, കൃഷി, മറ്റ് ക്ഷേമപ്രവർത്തനങ്ങൾ മുതലായവയ്ക്ക് നാളിന്നു വരെ നൽകിയതിനെക്കാൾ കൂടുതൽ പ്രാമുഖ്യം നൽകണം. ആരോഗ്യപരിപാലന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം. നമ്മുടെ പൊതു വിദ്യാലയങ്ങളുടെ അലകും പടിയും മാറണം. എല്ലാ വിദ്യലയങ്ങളും ആധുനീകരിക്കണം. എല്ലാ പൊതു വിദ്യാലയങ്ങൾക്കും നല്ല കെട്ടിടം, സ്മാർട്ട് ക്ലാസ്സ് റൂമുകൾ, വാഹനം, കലാകായിക സൗകര്യങ്ങൾ, കളിസ്ഥലങ്ങൾ, മുതലായവ ഉണ്ടാകണം. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ലഘൂകരിക്കനുതകുന്ന ക്ഷേമ പ്രവർത്തനങ്ങൾ സമസ്ത മേഖലകളിലും കൊണ്ടു വരണം.

തനതു വരുമാന ലഭ്യതയിൽ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരു പോലെയല്ല. സർക്കാർ ഗ്രന്റുകളാണ് പ്രധന ആശയം. സർക്കാർ ഗ്രാന്റുകൾ, എം.പി, എം.എൽ.എ ഫണ്ടുകൾ തുടങ്ങിയവ വർദ്ധിപ്പിക്കാൻ നടപടികൾ ഉണ്ടാകണം. സർക്കാരിന്റെയും അതിന്റെ എല്ലാ ഏജൻസികളുടെയും ചുമതല പ്രധാനമായും ജനക്ഷേമവും നാടിന്റെ വികസനവുമാണ്. എല്ലാവരും ഒത്തു പിടിച്ചാൽ നടിന്റെയും ജനങ്ങളുടെയും സർവ്വതോൻമുഖമായ വികസനത്തിൽ പ്രവചനതീതമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും. അതിനാകട്ടെ നമ്മുടെ പരിശ്രമം!

Saturday, November 14, 2015

തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ഒരു പിൻകുറിപ്പ്


തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക്  ഒരു പിൻകുറിപ്പ്

 
കേരളത്തിൽ 2015 നവംബർ മാസത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ലേഖനം എഴുതുന്നത്. ഈ തെരഞ്ഞെടുപ്പിൽ സി.പി..എം നേതൃത്വം നൽകുന്ന ഇടതുപക്ഷ-ജനാധിപത്യമുന്നണി തിളക്കമാർന്ന വിജയം നേടി. കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിയ്ക്ക് പരായജമുണ്ടായി. ബി.ജെ.പി ഒറ്റയ്ക്കും അവിടവിടെ ചില സഖ്യങ്ങളുണ്ടാക്കിയും ഈ തെരഞ്ഞെടുപ്പിനെ നേരിട്ടു. എങ്കിലും അവർക്ക് സ്ഥാനാർത്ഥികളില്ലാത്ത സ്ഥലങ്ങൾ ഒരുപാടുണ്ടായിരുന്നു.  കേരളത്തിലെ മൊത്തം തെരഞ്ഞെടുപ്പ് ഫലം വച്ചു നോക്കുമ്പോൾ ഇടതുപക്ഷം ഒന്നാം സ്ഥാനത്തും ഐക്യ ജനാധിപത്യ മുന്നണി രണ്ടാം സ്ഥാനത്തുമാണ്. ഈ രണ്ടു മുന്നണികളിൽ നിന്നും ബഹുദൂരം പിന്നിലാണെങ്കിലും മൂന്നാം സ്ഥാനം  ബി.ജെ.പി സഖ്യം നേടിയിട്ടുണ്ട്
 
ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടിരുന്നതുപോലെ അമ്പരപ്പിക്കുന്ന ഒരു വിജയം അവർക്ക് നേടാൻ കഴിഞ്ഞിട്ടില്ല. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമെല്ലാം ഇടകകലർന്ന് ജീവിക്കുന്ന സംസ്ഥാനമായതിനാൽ ബി.ജെ.പിയ്ക്ക് കേരളത്തിൽ തെരഞ്ഞെടുപ്പുകളിൽ ഒരു പരിധിയ്ക്കപ്പുറം നേട്ടമുണ്ടാക്കാൻ കഴിയില്ല. എന്നാൽ പലപ്പോഴും കോൺഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും സി.പി..എമ്മിന്റെയും എൽ.ഡി.എഫിന്റെയും ഒക്കെ   ദൗർബല്യങ്ങളെ മുതലാക്കി ചില വിസ്മയങ്ങൾ സൃഷ്ടിക്കുവാൻ ബി.ജെ.പിയ്ക്ക് കഴിയാറുണ്ട്. അത് ഇപ്പോൾ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലും സംഭവിച്ചിട്ടുണ്ട്. വിരളമാണെങ്കിലും ഏതാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ബി.ജെ.പി ഒന്നാം സ്ഥത്തും ചിലയിടങ്ങളിൽ രണ്ടാം സ്ഥാനത്തും വന്നിട്ടുണ്ട്. അങ്ങിങ്ങ് ചില വാർഡുകളിൽ ഒന്നാം സ്ഥനാത്തെത്തി ജയിക്കുകയും രണ്ടാം സ്ഥാനത്തെത്തി തോൽക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇതിൽ ചിലതൊക്കെ സ്ഥാനാർത്ഥികളുടെ മികവുകൊണ്ടോ എതിർ സ്ഥാനാർത്ഥികളുടെ പോരായ്മ്കൾ കൊണ്ടോ നേടിയിട്ടുള്ളതുമാണ്
 .
എന്നാൽ കേന്ദ്രത്തിൽ ബി.ജെ.പി മുന്നണി ഭരണം നേടിയതിനു ശേഷം  ഇന്ത്യടെ മതേതരത്വത്തിനും സ്വൈര ജീവിതത്തിനും ഭംഗം വരുത്തും വിധത്തിൽ   ബി.ജെ.പി ഉൾപ്പെടെയുള്ള സംഘപരിവാർ ശക്തികൾ  നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയാശങ്കകളും കേന്ദ്ര ഭരണത്തിനെതിരെയുള്ള പൊതുവായ അസംതൃപ്തികളും ഒക്കെ നിലനിൽക്കെ തന്നെ  സാക്ഷര കേരളത്തിൽ ബി.ജെ.പി ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ മുന്നേറ്റത്തെ തീരെ ചെറുതായി കാണാൻ കഴിയില്ല. കേരളത്തിലങ്ങോളമിങ്ങോളം എസ്.ഡി.പി.ഐ പോലെയുള്ള  ചില മുസ്ലിം ന്യൂനപക്ഷ വർഗ്ഗീയ സംഘടനകളും ഈ തെരഞ്ഞെടുപ്പിൽ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. വർഗ്ഗീയ സംഘടനകൾക്ക് അറപ്പില്ലാതെ വോട്ട് ചെയ്യാൻ കഴിയുന്ന ഒരു മനോഭാവം കേരളത്തിലെ എല്ലാ മതവിഭാഗങ്ങളിലും പെട്ട ആളുകളിൽ വളർന്നു വന്നിരിക്കുന്നു എന്നത് ഗൗരവമായി കാണേണ്ട ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ മതേതര പ്രസ്ഥാനങ്ങൾ രാഷ്ട്രീയം, ഭരണ ലഭ്യത എന്നതിനപ്പുറം വർഗ്ഗീയത എന്ന വിപത്തിനെ തടഞ്ഞ് ഇന്ത്യയുടെ മതേതര ഭാവി സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം അവരവരുടെ നിലയ്ക്കും  കൂട്ടായും ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

വർഗ്ഗീയതയെ നേരിടുമ്പോൾ…….

ഭൂരിപക്ഷ-വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന യാഥാർത്ഥ്യാങ്ങളാണ്. അതുകൊണ്ടുതന്നെ രഷ്ട്രീയ നേട്ടങ്ങൾക്ക് വർഗ്ഗീയതയെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ സംഘടനകളും ഉണ്ടാകും. ഈ രണ്ടു തരം വർഗ്ഗീയതയെയും പ്രതിനിധീകരിക്കുന്ന ചെറുതും വലുതുമായ രാഷ്ട്രീയ-രാഷ്ട്രീയേതര സംഘടനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. വർഗ്ഗീയ സംഘടനകളിൽ   നിയമ വിധേയമായും നിയമ വിരുദ്ധമായും പ്രവർത്തിക്കുന്നവയുണ്ട്. ചിലതാകട്ടെ നിയമ വിധേയവും നിയമ വിരുദ്ധവുമായ പ്രവർത്തനങ്ങൾ ഒരുപോലെ നടത്തുന്നവയാണ്. നിരവധി വർഗ്ഗീയ സംഘടനകൾ ഉണ്ടെങ്കിലും അവയിൽ പ്രബലമായ ചിലതാണ് ഇന്ത്യയിലെ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗിയതകളെ ശക്തമായി പ്രതിനിധീകരിക്കുന്നവ. മിക്ക വർഗ്ഗീയ സംഘടനകളുടെയും പൊതുവായ സ്വഭാവം ഫാസിസ്റ്റ് ശൈലിയാണ്. അക്രമോത്സുകതയാണ് സംഘടിത വർഗ്ഗീയ പ്രസ്ഥാനങ്ങളുടെ പ്രത്യേകത

വിവിധ ജാതി-മതങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് സങ്കീർണ്ണമാക്കപ്പെട്ട ഒരു സാമൂഹ്യ സാഹചര്യമാണ് ഇന്ത്യയിൽ ഉള്ളത്. നിശബ്ദമായി ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന വർഗ്ഗീയ മനോഭാവത്തിന് ചരിത്രപരമായ അടിത്തറയുള്ളതാണ്. ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്തിനു മുമ്പേ ഇന്ത്യയിൽ വർഗ്ഗീയതയുണ്ട്. നിശബ്ദമായ ആ വർഗ്ഗീയതയെ ആവേശപൂർവ്വം വളർത്തിയെടുത്ത് രാഷ്ട്രീയമായി ശക്തി നേടുവാനാണ് വർഗ്ഗീയ രാഷ്ട്രീയ സംഘടനകൾ ശ്രമിക്കുക. മദ്യത്തിന്റെ ലഭ്യതയുണ്ടെങ്കിൽ അത് ആളുകൾ  കുടിക്കും എന്നതുപോലെ വർഗ്ഗീയതയുണ്ടെങ്കിൽ അതിനെ ഉപയോഗിക്കാൻ  വർഗ്ഗീയ രാഷ്ട്രീയവും വർഗീയസംഘടനകളും ഉണ്ടാകും. ആഴത്തിൽ അടിയുറച്ച വർഗ്ഗീയതയുടെ  വേരുകളിൽ നന്ന് ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടാണ് വർഗ്ഗീയശക്തികൾ പടർന്നു പന്തലിക്കുന്നത്. അതുകൊണ്ടുതന്നെ വർഗ്ഗീയതയിൽ അധിഷ്ഠിതമായ രാഷ്ട്രീയമോ രാഷ്ട്രീയേതരമോ ആയ ഏതെങ്കിലും വർഗ്ഗീയ ശക്തികളെ പ്രതിരോധിച്ചതുകൊണ്ടോ ഇല്ലാതാക്കിയതുകൊണ്ടോ  മാത്രം ഇന്ത്യയിലെ വർഗ്ഗീയതയെ തുടച്ചുമാറ്റാനാകില്ല.
 
രാഷ്ട്രീയത്തിൽ നിന്നല്ല, സമൂഹത്തിൽ നിന്നാണ് ആദ്യം വർഗ്ഗീയതയെ തുടച്ചു മാറ്റേണ്ടത്. അതിന്റെ അടിവേരുകളിൽ നിന്ന് എത്ര ഊർജ്ജമുൾക്കൊണ്ടാലും മുളച്ചു വരാൻ കഴിയാത്ത വിധം വർഗ്ഗീയതയെ സമൂഹത്തിൽ നിന്ന് തുടച്ചു മാറ്റാൻ കഴിയണം. അല്ലാതെ പടർന്നു പന്തലിക്കുന്ന വർഗ്ഗീയതയെന്ന വിഷവൃക്ഷത്തിന്റെ ഇലകളെ കുലുക്കിക്കൊഴിച്ചതുകൊണ്ടോ  ശിഖരങ്ങളെ മാത്രം വെട്ടി മുറിച്ചു മാറ്റിയതുകൊണ്ടോ മാത്രം ഇന്ത്യയിലെ ഭൂരിപക്ഷ വർഗ്ഗീയതയോ ന്യൂനപക്ഷ വർഗ്ഗീയതയോ ഇല്ലാതാകില്ല. വേരോടെ പിഴുതെറിയുകതന്നെ വേണം. പക്ഷെ അത് അത്ര എളുപ്പമുള്ള പ്രക്രിയയായിരിക്കില്ലതാനും.  രാഷ്ട്രീയ രൂപം കൈവരിച്ച വർഗ്ഗീയതയെ രാഷ്ട്രീയമായി തോല്പിക്കേണ്ടത് ആവശ്യമാണെങ്കിലും അതുകൊണ്ടു മാത്രം വർഗ്ഗിയത തോറ്റുതരില്ല.  സാമൂഹികവും സാംസ്കാരികവുമായ തലങ്ങളിൽ കൂടി വർഗ്ഗീയതയ്ക്കെതിരെയുള്ള പോരാട്ടം ആവശ്യമാണ്.  സംഘപരിവാരങ്ങളെയോ മുസ്ലിം തീവ്രവാദികളെയോ
എതിർത്തതുകൊണ്ടുമാത്രം വർഗ്ഗിയത ഇല്ലാതാകില്ല.

ഇന്ത്യൻ സമൂഹവും സംസ്കാരവും ജാതിമത വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമായി സങ്കീർണ്ണമായി  കെട്ടുപിണഞ്ഞു  കിടക്കുന്നതിനാൽ ഇവിടെ  വർഗ്ഗിയതയ്ക്ക് സാമൂഹികവും സാംസ്കാരികവുമായ ഊർജ്ജശ്രോതസ്സുകളുണ്ട്. സാമൂഹികവും സാംസ്കാരികവുമായ നവോത്ഥാനത്തിലൂടെ  ഇന്ത്യൻ സമൂഹത്തെ രാഷ്ട്രീയ നവോത്ഥാനത്തിലേയ്ക്ക്  നയിക്കുക എന്നതാണ് വർഗ്ഗീയതയില്ലാത്തതും മതനിരപേക്ഷവും സമത്വാധിഷ്ഠിതവുമായ  ഒരു രാഷ്ട്രനിർമ്മിതിയ്ക്ക് ആവശ്യം. ഇതാകട്ടെ ഏതെങ്കിലും ഒരു പുതിയ അവതാരമോ പ്രത്യേകമായ ഒരു നവോത്ഥാന പ്രസ്ഥാനമോ സ്വയം  പൊട്ടിമുളച്ച് നിറവേറ്റപ്പെടും എന്ന് കരുതിയിരിക്കുന്നത് ഭുഷണമല്ല
 
ഇന്ത്യ ഒരു വലിയ ജനാധിപത്യ രാജ്യമാണ്. കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലുള്ള ജനാധിപത്യമാണ് ഇവിടെ ഉള്ളത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇന്ത്യൻ ജനതയുടെമേൽ വലിയ സ്വാധീനമുണ്ട്. മതേതരത്വത്തിൽ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ   രാഷ്ട്രീയനവോത്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളോടൊപ്പം അടിസ്ഥാനപരമായി സാമൂഹ്യ ഘടനയിൽ വരേണ്ട സാമൂഹ്യവും സാംസ്കാരികവുമായ നവീകരണങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ കൂടി ഏറ്റെടുക്കണം.  വർഗ്ഗീയതയെ ഇല്ലാതാക്കുവാൻ  പുതിയ സാംസ്കാരിക കൂട്ടായ്മകളും പ്രസ്ഥാനങ്ങളും ഉടലെടുക്കുകയും വേണം.  ഇന്ത്യയിലെ ഇടതുപക്ഷ-മതനിരപേക്ഷ-ജനാധിപത്യ പ്രസ്ഥാനങ്ങൾ ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ഈ ദൗത്യം ആത്മാർത്ഥമായി ഏറ്റെടുത്താൽ വർഗ്ഗീയതയെന്ന മഹാവിപത്തിനെ നേരിടാനും ഇല്ലാതാക്കാനും കഴിയും; കഴിയണം! 

വിജയപരാജയങ്ങൾ വിശകലനം ചെയ്യപ്പെടണം

തദ്ദേശസ്വയം ഭാരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ പൊതുവിൽ  ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തിളക്കമാർന്ന  വിജയം നേടാനായത്  നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമായിരുന്നതുകൊണ്ടാണ്. അതുകൊണ്ട് എൽ.ഡി.എഫിന്റെയോ അതിനു നേതൃത്വം നൽകുന്ന സി.പി..എമ്മിന്റെയോ സംഘടനാപരമായ ദൗർബല്യങ്ങൾ പൂർണ്ണമായും ഇല്ലാതായി എന്നു കരുതാനാകില്ല. ഈ വിജയത്തിൽ അത്രമേൽ ഊറ്റം കൊണ്ട് അഹങ്കരിക്കാവുന്നതുമല്ല. വിജയം കൂടുതൽ വിനയത്തിനു കാരണമാകണം

ചിലയിടങ്ങളിൽ എൽ.ഡി.എഫ് പരാജയപ്പെടാൻ കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകളാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപാകതയുള്ള ചില സ്ഥലങ്ങളിലും എൽ.ഡി.എഫ് വിജയിച്ചിട്ടുണ്ടെങ്കിൽ അത് നിലവിലുള്ള അനുകൂല രാഷ്ട്രീയ സാഹചര്യങ്ങളും എതിർപക്ഷത്തിന്റെ പ്രവർത്തന ദൗർബല്യങ്ങളും എതിർസ്ഥാനാർത്ഥികളുടെ പോരായ്മകളും കൊണ്ടാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപാകതയൊന്നുമില്ലെങ്കിലും ചിലയിടങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ തോറ്റു പോയിട്ടുണ്ടെങ്കിൽ അത് എതിർ പക്ഷത്തിന്റെ പ്രവർത്തനമികവും എതിർപക്ഷ സ്ഥാനാർത്ഥികളുടെ ഗുണമേന്മകൽ കൊണ്ടുമായിരിക്കും. ചിലയിടങ്ങളിലാകട്ടെ എതിർപക്ഷം പണമൊഴുക്കിയും ദുഷ്‌പ്രചരണം നടത്തിയും വളരെനല്ല എൽ.ഡി.എഫ് സ്ഥാനാർത്ഥികളെപോലും പരാജയപ്പെടുത്തിയിട്ടുണ്ടാകും.

തെരഞ്ഞെടുപ്പിൽ പൊതുവിൽ  ഒരു വിജയം കരസ്ഥമാക്കുന്നതിൽ ആഹ്ലാദിക്കുമ്പോഴും ഓരോ സ്ഥലങ്ങളിലും വിജയങ്ങൾക്കും പരാജയങ്ങൾക്കും അനുകൂലമായും പ്രതികൂലമായും വന്നിട്ടുള്ള ഘടകങ്ങളെ കാണാതെയോ വിശകലനം ചെയ്യാതെയോ പോകരുത്. കാരണം ആസന്നമായ നിയമസഭാതെരഞ്ഞെടുപ്പുൾപ്പെടെ നിരവധി തെരഞ്ഞെടുപ്പുകൾ ഇനിയും  നേരിടേണ്ടതുണ്ട്. വിജയിക്കുന്ന തെരഞ്ഞെടുപ്പായാലും പരാജയപ്പെടുന്ന തെരഞ്ഞെടുപ്പായാലും ഓരോ തെരഞ്ഞെടുപ്പും ഓരോ അനുഭവ പാഠങ്ങളാകണം. തെരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങളുടെ കാര്യ കാരണങ്ങൾ കൂലങ്കഷമായ ചർച്ചകൾക്കും സൂക്ഷ്മമായ പരിശോധനകൾക്കും വിധേയമാക്കണം.

Wednesday, November 11, 2015

ബീഹാറിന്റെ ഗുണപാഠം

 
ബീഹാറിന്റെ ഗുണപാഠം


2015-ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലല്ലുപ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള മഹാസഖ്യം വൻ വിജയം നേടി അധികാരത്തിലേയ്ക്ക്.  പരസ്പരം പോരടിച്ചിരുന്ന  മതേതര ജനാധിപത്യ കക്ഷികൾ സർവ്വം മറന്ന് മഹാ സഖ്യമുണ്ടാക്കി  പൊതു ശത്രുവിനെതിരെ അണി നിരന്നപ്പോൾ അത് ബീഹാർ എന്ന  ഒരു സംസ്ഥാനത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ഒരു നാഴികക്കല്ലും ദിശാസൂചികയുമായി. മതേതര ഇന്ത്യയിൽ മതരാഷ്ട്രവാദികൾക്ക് ശക്തമായൊരു ഭരണകൂടമുണ്ടാക്കാൻ  കഴിയും വിധം രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന വിനാശകരമായ മാറ്റങ്ങളിൽ നിന്ന് കരകയറുന്നതെങ്ങനെയെന്ന് പകച്ചു നിന്ന ഇന്ത്യൻ മതേതര സമൂഹത്തിനു മേൽ ആശ്വാസത്തിന്റെ ഒരു നെടു നിശ്വാസമുയർത്താൻ ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം കാരണമായിട്ടുണ്ട്.

നല്ല നേതാക്കളും പ്രസ്ഥാനങ്ങളും ഒരുമിച്ചു നിന്നാൽ ഇന്ത്യയിൽ മറ്റൊരു ദുഷ്ടശക്തികൾക്കും അധികാരം കൈയ്യാളാൻ അവസരമുണ്ടാകില്ലെന്ന ഗുണപാഠം ബീഹാറിൽ നിന്ന് പഠിക്കാം. ഈ മാതൃക ദേശീയാടിസ്ഥാനത്തിൽ കൂടുതൽ വിശാലമായി വളർത്തിയെടുക്കുക എന്നതാണ് ഇടതുപക്ഷ-  മതേതര ജനാധിപത്യ ശക്തികളുടെ ഇനിയുള്ള കടമ. ഇടതുപക്ഷ-മതേതര ജനാധിപത്യ കക്ഷികൾ അധികാരത്തിനു വേണ്ടിയുള്ള മത്സരങ്ങളിൽ എവിടെയെങ്കിലും ഒരുമിച്ചു നിൽക്കാൻ കഴിയാതെ വന്നാൽ  അവിടങ്ങളിൽ  സൗഹൃദ മത്സരം നടത്താം. പക്ഷെ   വർഗ്ഗീയതയ്ക്കെതിരായി പൊരുതാൻ സ്ഥിരമായ ഒരു   പൊതു പ്ലാറ്റ് ഫോം ഉണ്ടാകണം. അധികാര ലബ്ദ്ധിയ്ക്കു വേണ്ടിയുള്ള മത്സര രംഗത്തു പോലും വർഗ്ഗീയ ശക്തികളെ പരാജയപ്പെടുത്താൻ ആവശ്യമെങ്കിൽ  ത്യാഗം സഹിച്ചും വിട്ടുവീഴ്ചകൾക്കും നീക്കുപോക്കുകൾക്കും എല്ലാ ഇടതുപക്ഷ- മതേതര കക്ഷികളും തയ്യാറാകണം. വർഗ്ഗീയ  ശക്തികളെ പൂർണ്ണമായും ഒറ്റപ്പെടുത്തി  അവർ അധികാരശക്തികളായി വരാതിരിക്കുവാനുള്ള ജാഗ്രത പുലർത്തണം.

എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് വർഗ്ഗീയരാഷ്ട്രീയ പ്രസ്ഥാനങ്ങളെ തെരഞ്ഞെടുപ്പുകളിൽ തോല്പിച്ചതുകൊണ്ടു മാത്രം ഇന്ത്യയിലെ ഭൂരിപക്ഷ- ന്യൂനപക്ഷ വർഗ്ഗീയതകളെ  പൂർണ്ണമായും ചെറുക്കാനോ ഇല്ലാതാക്കാനോ കഴിയില്ല. കാരണം  വർഗീയതയ്ക്ക്  വളക്കൂറുള്ള ഒരു മണ്ണാണ് ഇന്ത്യയുടേത്. ഇന്ത്യൻ സമൂഹത്തിൽ വർഗ്ഗീയതയ്ക്ക് ശക്തമായ അടിവേരുകൾ ഉണ്ട്. വർഗ്ഗീയത രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപകരിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് വർഗ്ഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രൂപം കൊള്ളുന്നതും വളരുന്നതും. അധികാര ലബ്ദ്ധിയ്ക്കുള്ള ആയുധമായി വർഗീയതയെ ഉപയോഗിക്കാനുള്ള സാദ്ധ്യതകളെ രാഷ്ട്രീയ കക്ഷികൾ പലതും മുൻകാലങ്ങളിലും മുതലാക്കിയിട്ടുണ്ട്. വർഗ്ഗീയ അജണ്ടകൾ പ്രത്യക്ഷമായി തന്നെ വെളിപ്പെടുത്തി പ്രവർത്തിക്കുന്ന സംഘ പരിവാർ പോലുള്ള ഭൂരിപക്ഷ വർഗ്ഗീയ സംഘടനകളും ആഗോള ഇസ്ലാമിക ഭീകരതയെ ഓർമ്മിപ്പിക്കുന്ന മുസ്ലിം ന്യൂന പക്ഷ വർഗ്ഗീയ പ്രസ്ഥാനങ്ങളുമൊക്കെ  ഭീഷണമായ വളർച്ച നേടിയത് അടുത്തകാലത്തു മാത്രമാണെന്നേയുള്ളൂ. ഇവരെല്ലാം തന്നെ ഇന്ത്യയിൽ സാദ്ധ്യമായ വർഗ്ഗീയതകളെ മുതലെടുത്തുകൊണ്ടാണ്. വളർച്ച നേടിയത്. അതുകൊണ്ട് വർഗീയശക്തികളെ എതിർത്തു തോല്പിച്ചതുകൊണ്ടു മാത്രം ഇന്ത്യയിലെ വർഗ്ഗീയതയെ ഇല്ലാതാക്കാനാകില്ല. വിവിധ മതങ്ങളും നിരവധി ജാതികളും നിലനിൽക്കുന്ന ഒരു രാജ്യത്ത് ജനങ്ങൾക്കിടയിൽ ജാതീയതയും മതവർഗ്ഗീയതയും വളരാനുള്ള സാഹചര്യം നിലനിൽക്കും. വർഗ്ഗീയത വളരാൻ കാരണമാകുന്ന സാമൂഹ്യ സാഹചര്യങ്ങൾ കണ്ടെത്തി അവയെ നേരിടാൻ പര്യാപ്തമായ പരിപാടികൾ ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങൾ ആവിഷ്കരിക്കണം.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ജാതീയതയ്ക്കും ജാതി വിവേചനങ്ങൾക്കും വിശിഷ്യാ  നിരക്ഷരതയ്ക്കെതിരെയുള്ള പോരാട്ടം ഇതിൽ പ്രധാനമാണ്. സാമൂഹ്യവും സാംസ്കാരികവുമായ ഒരു നവോത്ഥാനത്തിലൂടെ മാത്രമേ  രാഷ്ട്രീയമായ ഒരു നവോത്ഥാനത്തിലൂടെ ഇന്ത്യയെ നയിക്കാനും ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കുവാനും  മാനവികതയിലുറച്ച ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാനും സാധിക്കുകയുള്ളൂ. മാനവികതയിലൂടെ മാത്രമേ ഇന്ത്യയെ സോഷ്യലിസത്തിലേയ്ക്ക് നയിക്കാനാകൂ. അതിനായി അതതിടങ്ങളിൽ ശക്തിയുള്ള മതെതര പ്രസ്ഥാനങ്ങൾ അധികാരത്തിനായുള്ള രാഷ്ട്രീയ കിടമത്സരങ്ങളിൽ മാത്രം ഒതുങ്ങാതെ ഇന്ത്യയിൽ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ ഒരു നവീകരണത്തിനായി ഒരുമിച്ചു പ്രവർത്തിക്കണം. അല്ലെങ്കിൽ രാഷ്ട്രീയാധികാരം എന്നേന്നേക്കുമായി അധികാരത്തിലേയ്ക്കുള്ള കുറുക്കു വഴി എന്നനിലയിൽ വർഗ്ഗീയതയെ ഉപയോഗിക്കുന്ന ദുഷ്ട ശക്തികളുടെ മാത്രം കൈകളിലാകും. മതവും രാഷ്ട്രീയവും തമ്മിൽ വേർതിരിക്കാനാകാത്ത വിധം കെടട്ടുപിണഞ്ഞു കിടക്കും. ഭൂരിപക്ഷം ന്യൂനപക്ഷത്തിനുമേൽ ചവിട്ടുനാടകം കളിക്കുകയും ചെയ്യും.

Friday, November 6, 2015

ചില വിജയപരാജയ തത്വചിന്തകൾ


ചില വിജയപരാജയ തത്വചിന്തകൾ 

(ഈ കുറിപ്പ്  2015 നവംബറിലെ തദ്ദേശ സ്വയം ഭരണ സ്ഥപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ് എഴുതിയതാണ്.)

തെരഞ്ഞെടുപ്പ് ഒരു ജനാധിപത്യ മഹോത്സവമാണ്. ആയിരിക്കണം. അല്ലാതെ അത് ആരെയും വെട്ടിക്കീറാനോ തച്ചു തകർക്കാനോ ഉള്ളതല്ല. ഒരാൾ അഥവാ ഒരു കൂട്ടർ ജയിക്കും. ഒരു തെരഞ്ഞടുപ്പിൽ വിജയിക്കുന്നതുകൊണ്ട് ഒരാൾ പരമശ്രേഷ്ഠനാകില്ല. തോൽക്കുന്നതു കൊണ്ട് ഒരാൾ മോശക്കാരനുമാകില്ല. തെരഞ്ഞെടുപ്പ് എന്ന പ്രക്രിയ വഴി  ഒരാൾ ജയിക്കേണ്ട ആവശ്യം നിറവേറ്റപ്പെടുന്നു എന്നു മാത്രം. നല്ല ഗുണങ്ങളുള്ള രണ്ടുപേർ തമ്മിലോ ഏറെ ദോഷങ്ങളുള്ള രണ്ടുപേർ തമ്മിലോ മത്സരിക്കുമ്പോഴും അവരിൽ ഒരാളെ തെരഞ്ഞെടുക്കാനേ വോട്ടർമാർക്ക്  നിർവ്വാഹമുള്ളൂ.  അതുകൊണ്ടു തന്നെ ജയിക്കുന്നവർ അധികം ആഹ്ലാദിക്കുകയോ തോൽക്കുന്നവർ അധികം ദു:ഖിക്കുകയോ ചെയ്യുന്നതിൽ അർത്ഥമില്ല. വിജയിക്കുന്നവരെ പരാജയപ്പെടുന്നവർകൂടി അഭിനന്ദിക്കുക, തോൽക്കുന്നവരെ വിജയിക്കുന്നവർകൂടി ആശ്വസിപ്പിക്കുക എന്നതൊക്കെയണ് ജനാധിപത്യ മര്യദകൾ. 

ജയിക്കുന്നവർക്ക് ആത്മ വിശ്വാസം വർദ്ധിച്ചേക്കാം. എന്നാൽ തോൽക്കുന്നവർക്ക് ആത്മവിശ്വാസം നഷ്ടപ്പെടേണ്ട കാര്യം ഇല്ലതാനും. ജയവും തോൽവിയും എല്ലാം  ആപേക്ഷികങ്ങളാണ്. ഒരിടത്ത് (ഒരു മണ്ഡലത്തിൽ)  മത്സരിച്ച് ജയിക്കുന്നയാൾ മറ്റൊരിടത്ത് മത്സരിച്ചാൽ  തോൽക്കുമായിരുന്നവരോ ഒരിടത്ത് തോൽക്കുന്നവർ മറ്റൊരിടത്ത്   (മണ്ഡലത്തിൽ) മത്സരിച്ചാൽ ജയിക്കുമായിരുന്നവരോ ആകാം. അതുകൊണ്ടുതന്നെ ജയിക്കുക  തോൽക്കുക എന്നതിനപ്പുറം മത്സരിക്കുക എന്നതു തന്നെ ഒരു അനുഭവമാണ്. സംഭവിക്കുന്നതെല്ലം നല്ലതിന് എന്ന ഗീതാവാക്യം ഓർമ്മിക്കുന്നവർക്ക് ഏത് പരാജയത്തിലും പതറേണ്ടി വരില്ല. 

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചാകുമ്പോൾ ജയിക്കുന്നവരും തോൽക്കുനവരും പരസ്പരം അറിയുന്നവരും ഒരുമിച്ച് സുഖദു:ഖങ്ങൾ പങ്കുവയ്ക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയായിരിക്കും. അതുകൊണ്ടു തന്നെ ജയിക്കുന്നവരുടെ സന്തോഷം തോൽക്കുന്നവരുടെയും തോൽക്കുന്നവരുടെ ദു:ഖം ജയിക്കുന്നവരുടെയും കൂടിയാണ്.  വിജയിക്കുന്നവർ പിന്നെ വിജയിപ്പിച്ചവരുടെയും തോല്പിച്ചവരുടെയും കൂടി പ്രതിനിധിയാണ്. വിജയിച്ചശേഷം പക്ഷപാതപരമായ പെരുമാറ്റമോ പ്രവൃത്തിയോ വിജയിച്ച ആളുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടുള്ളതല്ല.

ഒരു സ്ഥാനർത്ഥിയുടെ വിജയം സാധാരണ നിലയിൽ അയാളുടേതു മാത്രമാകില്ല. അത് കൂട്ടായ അദ്ധ്വാനത്തിന്റെ ഫലമായിരിക്കും. ഒറ്റയ്ക്ക് പ്രവർത്തിക്കുന്ന സ്വതന്ത്രന്മാർ തീരെയില്ലെന്നല്ല. രാഷ്ട്രീയ പാർട്ടി അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പു സമ്പ്രദായം ആയതിനാൽ പ്രബല രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ മുന്നണികളും നിർത്തുന്ന സ്ഥാനാർത്ഥികളാകും സാധരണയയി കൂടുതൽ വിജയ സദ്ധ്യതയുള്ളവരയിരിക്കുക. എന്നാൽ മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിയും നടത്തുന്ന പ്രവർത്തനങ്ങളും പിടിയ്ക്കുന്ന വോട്ടുകളും ഒരു പ്രബല സ്ഥാനാർത്ഥിയുടെ വിജയ പരാജയങ്ങളെ സ്വാധീനിക്കും. ഒരാളുടെ സഥാനർത്ഥിത്തം പ്രഖ്യാപിക്കുന്നതൊടെ അയാളുടെയോ അയാൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുടെയോ  പാർട്ടിയുടെയോ അഭ്യുദയ കംക്ഷികൾ അയാളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

ഒരു സ്ഥാനാർത്ഥിയുടെ വിജയ പരാജയങ്ങളെ സ്വാധീനിക്കുന്ന പല ഘടകങ്ങളും ഉണ്ട്. സ്ഥാനാർത്ഥിയുടെ വ്യക്തിഗതമായ സ്വഭാവവിശേഷങ്ങൾ, അയാൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾ, പാർട്ടി, കാലികമായ രാഷ്ട്രീയ-സാമൂഹ്യ പരിതസ്ഥിതികൾ, പ്രചരണം,  ആരൊക്കെ അയാളുടെ വിജയത്തിനായി രംഗത്തിറങ്ങുന്നു എന്നുള്ളതെല്ലാം ഒരാളുടെ തെരഞ്ഞെടുപ്പ് വിജയത്തെ സ്വധീനിക്കുന്ന ഘടകങ്ങളാണ്. കൂടാതെ ജാതി, മതം, ധനശക്തി എന്നിവയും തെരഞ്ഞെടുപ്പിനെ സ്വധീനിക്കുന്നുവെന്നത് നമ്മുടെ ജനധിപത്യത്തിന്റെ ഒരു ദൗർബല്യമാണ്.

എങ്ങനെയായാലും  ഒരു തെരഞ്ഞെടുപ്പിലെ വിജയം കൊണ്ട് ഒരു വ്യക്തിയോ പ്രസ്ഥാനമോ അജയ്യമോ സർവ്വഗുണ സമ്പന്നമോ ആണെന്നു വരുന്നില്ല. തോൽക്കുന്നതുകൊണ്ട് ഒരു വ്യക്തിയോ പ്രസ്ഥാനമോ മോശമണെന്നും വരുന്നില്ല. ഒരിക്കൽ ജയിക്കുന്നതുകൊണ്ട് എന്നും ജയിക്കണമെന്നോ ഒരിക്കൽ തോൽക്കുന്നതുകൊണ്ട് പിന്നെ ഒരിക്കലും ജയിച്ചുകൂടെന്നോ ഇല്ല. കാലാകാലങ്ങളിൽ ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കാനും തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുമുള്ള ഒരു ആഘോഷമാണ് തെരഞ്ഞെടുപ്പ്. പക്ഷെ നാടിന്റെ ഭാവിയെ സ്വധീനിക്കുന്ന വളരെ ഗൗരവമേറിയ ജനാധിപത്യ പ്രക്രിയയും കൂടിയാണ് അത് എന്നത് മറക്കുകയുമരുത്. അവിടെയാണ് പ്രബുദ്ധത എന്ന വാക്കിന്റെ പ്രസക്തി!

Tuesday, September 29, 2015

ഇരിക്കും കൊമ്പ് മുറിക്കരുത്


ഇരിക്കും കൊമ്പ് മുറിക്കരുത്


ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണ്. നാളെയും അങ്ങനെതന്നെ ആയിരിക്കും എന്നാണ് പ്രതീക്ഷ. ഏതെങ്കിലും തരത്തിലുള്ള  രാജവഴ്ചയുമായോ പട്ടാള ഭരണവുമായോ പൊരുത്തപ്പെടാൻ ഇന്ത്യൻ ജനതയ്ക്ക് കഴിയില്ല. കാരണം ജനാധിപത്യവുമായി  നമ്മുടെ രാജ്യത്തെ ജനങ്ങൾ അത്രയ്ക്ക് പരിചയിച്ചു കഴിഞ്ഞതാണ്. സാമൂഹ്യവും രാഷ്ട്രീയവുമായ കാരണങ്ങളാൽ ഇന്ത്യൻ ജനാധിപത്യം പൂർണ്ണമായും പക്വമായി എന്ന് പറയാനാകില്ല. എന്നാൽ ലോകത്ത് ജസംഖ്യയിൽ രണ്ടാം  സ്ഥാനത്തുള്ള ഇന്ത്യയിലെ ജനാധിപത്യ പരീക്ഷണം നാളിതുവരെ പരാജയപ്പെട്ടു എന്നും  ആർക്കും പറയാനാകില്ല. ഒരു ചെറിയ കാലയളവിൽ സംഭവിച്ച  അടിയന്തരാവസ്ഥ എന്ന അപവാദം ഒഴിച്ചു  നിർത്തിയാൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ തുടർച്ച ഒരു ചെറുകാലയളവിലേയ്ക്ക് പോലും നഷ്ടപെട്ടിട്ടില്ല. ദൗർബല്യങ്ങൾക്കതീതമായി ഇവിടെ ജനാധിപത്യം പുലർന്നു പോന്നു എന്നല്ല;  പക്ഷെ ദൗബർല്യങ്ങളുടെ അർത്ഥം പരാജയം എന്നല്ല! പോരായ്മകളില്ലാത്ത ഒരു  രാഷ്ട്രീയ വയവ്യവസ്ഥിതി സ്ഥാപിക്കുക എന്നത് സാദ്ധ്യവുമല്ല.

ഇവിടെ ഇത് പറയുന്നത് നമ്മുടെ ജനധിപത്യം കൂടുതൽ ശക്തമായും പോരായ്മകൾ പരമാവധി ലഘൂകരിച്ചും മുന്നേറേണ്ടതിന്റെ ആവശ്യകത സാമാന്യേന ഓർമ്മപ്പെടുത്തുവാൻ വേണ്ടിമാത്രമാണ്. നമുടെ ജനധിപത്യം ചില ഭീഷണികളെ നേരിടുന്നുണ്ട്. അതിലൊന്ന് ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നൊക്കെ വിശേഷിപ്പിക്കുന്ന മാധ്യമങ്ങളുടെ ഭാഗത്തു നിന്നാണ് ഉണ്ടാകുന്നത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ വാർത്താമാധ്യമങ്ങൾക്കുള്ള പങ്ക് പ്രത്യേകം പറയേണ്ടതില്ല. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടത് മാധ്യമങ്ങളുടെ കടമ കൂടിയാണ്. മുൻകാലത്ത് അച്ചടി മാധ്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾ കൂടി പ്രചാരത്തിലായതോടെ മാധ്യമ രംഗം കുറെക്കൂടി ശക്തമയി. ഏറ്റവും ഒടുവിലിപ്പോൾ നവമധ്യങ്ങൾ കൂടി പ്രചാരത്തിലായതോടെ മാധ്യമപ്രവർത്തനം കൂടുതൽ ജനകീയവുമായി. പൗരമാധ്യമ പ്രവർത്തനം അഥവാ  സിറ്റീസൺ ജേർണലിസം എന്നത് ഇന്ന് സാധാരണ പൗരന്മാരിൽ നല്ലൊരു പങ്കിന്റെയും ദൈനം ദിന പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. എന്നാൽ ഒരു കാര്യത്തിൽ  നമ്മുടെ മധ്യമലോകം ഒന്നടങ്കം ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന  ചില നിഷേധാതമക സ്വഭാവം ബോധപൂർവ്വമോ അല്ലാതെയോ പ്രകടമക്കുന്നു എന്നത് വിനയ പുരസ്സരം ചൂണ്ടിക്കാണിക്കുവാനാണ് ഈ കുറിപ്പ് എഴുതുന്നത്.

നമ്മുടെ ജനധിപത്യം ബഹുകക്ഷി രഷ്ട്രീയത്തിൽ അധിഷ്ഠിതമാണ്. ജനാധിപത്യത്തിന്റെ ജീനാഡികളാണ്  രഷ്ട്രീയ പ്രവർത്തനം. അല്ലെങ്കിൽ ഹൃദയതാളം! നമ്മുടെ ജനധിപത്യത്തെ സാക്രികമാക്കുന്നത് രാഷ്ട്രീയ പാർട്ടികളാണ്. അതും ബഹുകക്ഷി സമ്പ്രദായമാകുമ്പോൾ വളരെ വിപുലീകൃതമായ ഒരു ജനാധിപത്യ സംവിധാനമായി അത് മാറുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് വ്യത്യസ്തമായ പല ലക്ഷ്യങ്ങളും ഉണ്ടാകും. എന്നാൽ എല്ലാറ്റിലുമുപരി രാഷ്ട്രീയ പാർട്ടികളുടെ  ലക്ഷ്യം അധികാരലബ്ധിയാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണകൂട രൂപീകരണമോ ഭരണ പങ്കാളിത്തമോ ഒരു രാഷ്ട്രീയ പാർട്ടിയുടെ ലക്ഷ്യമാകുന്നത് ഒരു കുറ്റവുമല്ല. അതിനായി അവർ പല വിധത്തിലുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കും. എന്നാൽ അതൊക്കെ ഭരണഘടനാ  വിധേയവും രാജ്യതല്പര്യങ്ങളുമായി സർവ്വാത്മനാ പൊരുത്തപ്പെട്ടുപോകുന്നതും ആയിരിക്കണമെന്നുമാത്രം. അഴിമതി വിമുക്തവും ജനക്ഷേമത്തെ  മുൻനിർത്തിയുള്ളതുമായ  നിഷ്കാമ കർമ്മമാകണം  രാഷ്ട്രീയപ്രവർത്തനം. മറിച്ചുള്ളത് മാധ്യമ വിമർശനങ്ങൾക്ക് വിധേയമകണം. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യത്തിനു വിരുദ്ധമായ ആശയങ്ങൾ ഉയർത്തിപ്പിടിക്കുകയോ ഹിതകരമല്ലാത്ത ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ അത് മധ്യമ വിചാരണയ്ക്ക് വിധേയമാക്കണം. ചിലതിനെയൊക്കെ ശക്തമായി പ്രതിരോധിക്കുകയും വേണം. അതൊക്കെ മാധ്യമ ധർമ്മമാണ്. എന്നാൽ നിർഭാഗ്യവശാൽ നമ്മുടെ മാധ്യമ ലോകം ജനാധിപത്യത്തിന്റെ ഗോചരരൂപങ്ങളായ രാഷ്ട്രീയ പാർട്ടികളോട് ഒരുതരം നിഷേധാത്മകഭാവം വച്ചു പുലർത്തുന്ന പ്രവാണത  അടുത്തിടെ വർദ്ധിച്ചു വരികയാണ്.

രാഷ്ട്രീയ പർട്ടികളുടെ ക്രിയാത്മകമായ വശം അവഗണിച്ച് അവയുടെ കുറ്റങ്ങളെ മാത്രം പർവ്വതീകരിച്ച് രാഷ്ട്രീയമേ കുഴപ്പമാണെന്ന് വരുത്തി തീർക്കാനുള്ള ഒരു പ്രവണത ഇപ്പോൾ  മാധ്യമങ്ങൾ കാണിക്കുന്നുണ്ട്. രാഷ്ട്രീയപാർട്ടികളും രാഷ്ട്രീയ നേതാക്കളും ഒന്നടങ്കം കുഴപ്പക്കാരെന്ന് ധ്വനിപ്പിക്കുന്ന പ്രചരണം മാധ്യമപക്ഷത്തു നിന്ന് ഉണ്ടാകുന്നത് ജനാധിപത്യത്തോട് ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ ഇടയാക്കും. എല്ലാ കുഴപ്പങ്ങൾക്കും കാരണം രഷ്ട്രീയക്കാരാണെന്നു വരുത്തിത്തീർക്കുന്ന പ്രചാരവേലകൾ ജനാധിപത്യത്തെ ദുർബ്ബലപ്പെടുത്തും. ക്രിയാത്മകമായ വിമർശനങ്ങളിലൂടെ രാഷ്ട്രീയ പർട്ടികളെ നേർവഴിയ്ക്ക് നയിക്കുകയാണ് പത്രധർമ്മം. അല്ലാതെ രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും കുഴിച്ചു മൂടലല്ല രാജ്യത്തെ പ്രശ്നങ്ങൾകുള്ള പരിഹാരം. രാഷ്ട്രീയ പ്രവർത്തനം ഒരു മോശപ്പെട്ട കാര്യമാണെന്ന രീതിയിലുള്ള സന്ദേശം ജനങ്ങൾക്ക് പ്രത്യേകിച്ച് പുതു തലമുറയ്ക്ക് നൽകുന്നത് നന്നല്ല. രാഷ്ട്രീയത്തെ ശുദ്ധീകരിക്കലാണ് മാധ്യമധർമ്മം. മുച്ചൂടും നശിപ്പിക്കലല്ല. ഇന്ത്യൻ ജനധിപത്യത്തെ നാളിതുവരെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ വഹിക്കുന്ന പങ്ക് മാധ്യമങ്ങളുടെ പങ്കിനേക്കാൾ എത്രയോ വലുതാണ്. കാരണം രഷ്ട്രീയ പർട്ടികൾ നേരിട്ട് ജനാധിപത്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ്. മാധ്യമ പ്രവർത്തകർ ജനാധിപത്യത്തെ ഉത്തേജിപ്പിക്കുകയേ ചെയ്യുന്നുള്ളൂ. കാരണം രണ്ടുപേരുടെയും കർമ്മം രണ്ട് തരത്തിലുള്ളതണ്. എന്നാൽ അവ പരസ്പര പൂരകവുമാണ്.

ഇപ്പോൾ ഇതെഴുതാൻ പ്രേരകമായ പല സംഭവങ്ങളും സമീപകാലത്ത് ഉണ്ടയിട്ടുണ്ട്. അതിൽ ഒരുദാഹരണം മത്രം പറഞ്ഞ് ഈ  കുറിപ്പ് ചുരുക്കാം. മൂന്നാറിൽ ഈയടുത്ത്  രാഷ്ട്രീയ പാർട്ടികളുടെയോ ട്രേഡ് യൂണിയനുകളുടെയോ പിന്തുണയില്ലാതെ സ്ത്രീ തൊഴിലാളികൾ ഒരു സമരം നടത്തി വിജയിപ്പിച്ചു. അവരുടെ ആവശ്യങ്ങൾ ന്യായമായിരുന്നു; അവരുടെ സമരം വിജയിച്ചത് സന്തോഷകരവും തന്നെ. ഒറ്റപ്പെട്ട ആ ഒരു സംഭവത്തിന്റെ  പശ്ചാത്തലത്തിൽ ഈ നാട്ടിലെ സകല ട്രേഡ് യൂണിയനുകളെയും രാഷ്ട്രീയ പർട്ടികളെയും കളിയാക്കാനും അടച്ചാക്ഷേപിക്കാനും ഇവിടുത്തെ മാധ്യമലോകം തയ്യാറായി. ഇവിടെ പ്രബലമായ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ടേഡ് യൂണിയനുകൾ ഉണ്ട്.  വ്യത്യസ്തമയ അശയങ്ങൾ വച്ചു പുലർത്തുന്നവരാണ് രാഷ്ട്രീയ പാർട്ടികളെങ്കിലും തൊഴിലാളികളുടെ പൊതുവായ പ്രശ്നങ്ങളിൽ  മിക്കവാറും യൂണിയനുകൾക്ക് ഒരേ നിലപാടുകളാണ് ഉണ്ടാവുക. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിലളികളുടെ ന്യയമായ  അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനും  ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും   ട്രേഡ് യൂണിയനുകൾ വഹിച്ചിട്ടുള്ള പങ്ക് ആർക്കും നിഷേധിക്കാനാകില്ല.

തൊഴിലെടുക്കുന്നവർക്ക് മറ്റ് സംസ്ഥാനങ്ങളെക്കാൾ മെച്ചപ്പെട്ട വേതനവും മറ്റ് അനുകൂല്യങ്ങളും ഇവിടെ ലഭ്യമാകുന്നുണ്ടെങ്കിൽ അതിൽ ട്രേഡ് യൂണിയനുകൾക്കുള്ള പങ്ക് ആർക്കും നിഷേധിക്കാനാകില്ല. തൊഴിലാളികളെ സംഘടിപ്പിക്കുവാനും അവരുടെ അവകാശങ്ങളെ സംബന്ധിച്ച് അവർക്ക് അവബോധമുണ്ടക്കുവാനും അവരെ നയിക്കുവാനും ടേഡ് യൂണിയനുകളും രാഷ്ട്രീയ പാർട്ടികളും ഒക്കെ വേണം. അല്ല്ലാതെ എപ്പോഴും തൊഴിലാളികൾക്ക്  സ്വയമേവ സംഘടിക്കാനോ  അവകാശസമരങ്ങൾ നടത്താനോ കഴിഞ്ഞെന്നു വരില്ല. ഇന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്നെല്ലാം ധാരളം തൊഴിലാളികൾ കേരളത്തിലെത്തുന്നത് ഇവിടെ മറ്റ് സംസ്ഥാനങ്ങളെക്കാൾ അകർഷകമയ വേതനവും തൊഴിലന്തരീക്ഷവും നില നിൽക്കുന്നതുകൊണ്ടാണ്. അതാകട്ടെ ഇവിടെ തൊഴിലാളിവർഗ്ഗ സംഘടനകളുടെയും സംഘാടനത്തിന്റെയും പോരാട്ടങ്ങളുടെയും ഫലമായി നേടിയതാണ്. അല്ലാതെ ആരുടെയും ഉദാരമനസ്കതയിൽ നേടിയതല്ല.

നേട്ടങ്ങളെ കാണാതെ കോട്ടങ്ങളെ മത്രം ആഘോഷമാക്കുന്ന മാധ്യമ സമീപനം തിരുത്തപ്പെടേണ്ടതാണ്. രഷ്ട്രീയ പാർട്ടികളുടെ കാര്യത്തിലായലും ട്രേഡ് യൂണിയനുകളുടെ കാര്യത്തിലായാലും ഏത് കാര്യത്തിലായാലും കോട്ടങ്ങളെ  ഉയർത്തിക്കാട്ടണം; പക്ഷെ നേട്ടങ്ങളെ താഴ്ത്തിക്കെട്ടരുത്. രാഷ്ട്രീയ പർട്ടികളെ വിമർശിക്കാം. നേർവഴിക്കു നയിക്കാം. പക്ഷെ അവയെ പൂർണ്ണമായും നിരാകരിച്ച് ജനാധിപത്യത്തെ ദുർബലപ്പെടുത്തരുത്. അതിന്റെ പേർ മധ്യമ പ്രവർത്തനം എന്നല്ല. ജനധിപത്യത്തെ ദുർബലപ്പെടുത്തുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യമാണെന്നാണ് അരാഷ്ട്രീയതയുടെ മൂടുപടമണിയുന്ന മാധ്യമശ്രേഷ്ഠന്മാരോട് ഉൾപ്പെടെ  പറയനുള്ളത്. ഓർക്കുക; ജനാധിപത്യത്തിൽ  അരാഷ്ട്രീയത അരാജകത്വത്തിലേയ്ക്കാകും നയിക്കുക. അത് ജനധിപത്യത്തിന്റെ തകർച്ചയിലേയ്ക്കാകും ചെന്നെത്തുക. അതെ, ഒന്നുകൂടി ഊന്നി പറയട്ടെ;  ഇരിക്കുന്ന കൊമ്പ് മുറിക്കരുത്. അത്രതന്നെ!

(തരംഗിണി ഓൺലെയിൻ മാഗസിനിൽ എഴുതിയത്)

Monday, July 27, 2015

എ.പി.ജെ അബ്ദുൽ ഖലാമിന് ആദരാഞ്ജലികൾ !

എ.പി.ജെ അബ്ദുൽ ഖലാമിന് ആദരാഞ്ജലികൾ!

ഇന്ത്യയുടെ മുൻരാഷ്ട്രപതിയും ശാസ്ത്രപ്രതിഭയുമായിരുന്ന സർവ്വാ‌ദരണീയനായ ശ്രീ. എ.പി.ജെ അബ്ദുൽ ഖലാം അന്തരിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലികൾ!
 
(വിക്കി പീഡിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു)

ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നറിയപ്പെടുന്ന അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാംഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007). 1931 ഒക്ടോബർ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമാണ്. തന്റെ ജനകീയ നയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25 നു സ്ഥാനമൊഴിഞ്ഞു. 2015 ജൂലൈ 27 ന് ഷില്ലോങ്ങിൽ വച്ച് ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.

രാഷ്ട്രപതിസ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് അദ്ദേഹം നിരവധി ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ബഹിരാകാശഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളിൽ കലാം ഉദ്യോഗസ്ഥനായിരുന്നു.  മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസ്സൈൽ മനുഷ്യൻ എന്ന് കലാമിനെ അനൗദ്യോഗികമായി വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുൾകലാം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം ഒരു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

2002 ൽ ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തിയാണ് കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും, ഭാരതീയ ജനതാ പാർട്ടിയും ഒരുപോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോർ എന്നിവിടങ്ങളിൽ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ വൈസ് ചാൻസലറുമാണ്.

2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ- 2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ധൻ മാത്രമല്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയാണ്. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്ന ഒന്നാണ്. അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു.



ആദ്യകാല ജീവിതം, വിദ്യാഭ്യാസം

"സത്യസന്ധതയും, അച്ചടക്കവും എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതാണ്, എന്നാൽ ശുഭാപ്തിവിശ്വാസവും, ദയാവായ്പും എനിക്കു കിട്ടിയത് എന്റെ മൂന്നു സഹോദരന്മാരിൽ നിന്നും സഹോദരിയിൽ നിന്നുമാണ്"
—ആത്മകഥയായ അഗ്നിച്ചിറകുകളിൽ നിന്നും ഒരു വാചകം

ഹൈന്ദവ ക്ഷേത്രങ്ങൾക്ക് പേരുകേട്ട തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു ഇടത്തരം മുസ്ലിം കുടുംബത്തിൽ ജൈനലാബ്ദീന്റേയും, ആഷിയമ്മയുടേയും മകനായാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. നല്ല മതഭക്തിയുള്ള വിശ്വാസിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്, ധനുഷ്കോടി - രാമേശ്വരം യാത്രക്കുള്ള ബോട്ടുകൾ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലായിരുന്നു ചെയ്തിരുന്നത്. രാമേശ്വരത്തെ ഹൈന്ദവ മത നേതാക്കളുമായും സ്കൂൾ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളയായ സുഹൃദ്ബന്ധം പുലർത്തുകയും ചെയ്തിരുന്നു. അബ്ദുൾ കലാമിന്റെ ബന്ധുവായിരുന്ന ഷംസുദ്ദീൻ അവിടത്തെ ഒരു പത്രവിതരണക്കാരനായിരുന്നു. രാമേശ്വരത്തു കൂടി സഞ്ചരിച്ചിരുന്ന ട്രെയിൻ അവിടെ നിറുത്താതിരുന്ന കാലത്തിൽ പത്രക്കെട്ടുകൾ വണ്ടിയിൽ നിന്നും പുറത്തേക്കു കെട്ടുകളായി വലിച്ചെറിയുകയായിരുന്നു പതിവ്. ഈ കെട്ടുകൾ എടുത്തുകൂട്ടുന്നതിൽ അബ്ദുൾ കലാം ഷംസുദ്ദീനെ സഹായിച്ചിരുന്നു. ഈ സഹായത്തിന് ഷംസുദ്ദീൻ കലാമിന് ചെറിയ പാരിതോഷികം നൽകുമായിരുന്നു. ഇതായിരുന്നു തന്റെ ആദ്യത്തെ വേതനം എന്നും അദ്ദേഹം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു. കലാം ജനിച്ച വീട് രാമേശ്വരത്തെ മോസ്ക് സ്ട്രീറ്റിൽ കാണാവുന്നതാണ്. ഇദ്ദേഹത്തിന്റെ സഹോദരന്റെ അപൂർ‌വകൌതുകവസ്തുക്കൾ വിൽക്കുന്ന കട ഇതിനോടുചേർന്നുതന്നെ കാണാം.

രാമനാഥപുരത്തെ സ്വാർട്ട്സ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസകാലത്ത് അബ്ദുൾകലാം ഒരു ശരാശരി വിദ്യാർത്ഥിമാത്രമായിരുന്നു എങ്കിലും, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. കലാമിന്റെ മുതിർന്ന സഹോദരിയുടെ ഭർത്താവ് ജലാലുദ്ദീൻ ആയിരുന്നു ആ ഗ്രാമത്തിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനറിയാവുന്നവരിൽ ഒരാൾ. ജലാലുദ്ദീൻ പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചും, ശാസ്ത്രനേട്ടങ്ങളെക്കുറിച്ചും അബ്ദുൾ കലാമിനോടു പറയുമായിരുന്നു. കലാമിന്റെ വിദ്യാഭ്യാസത്തിൽ ജലാലുദ്ദീൻ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.

രാമേശ്വരം സ്കൂളിൽ പ്രാഥമികപഠനം പൂർത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. 1954 ൽ കലാം, ഈ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് സാഹിത്യത്തോടും കലാമിനു താൽപര്യമുണ്ടായിരുന്നു. തന്റെ ബിരുദപഠനകാലത്തെക്കുറിച്ച് കലാമിനു തന്നെ പിന്നീട് മതിപ്പുണ്ടായിരുന്നില്ല. ആകാശങ്ങളിൽ പറക്കുക എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955 ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. അക്കാലത്തെ സാങ്കേതികവിദ്യാ പഠനത്തിൽ പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ചേർന്നു. വിമാനത്തിന്റെ സാങ്കേതികവശങ്ങൾ മനസ്സിലാക്കുവാൻ കോളേജിൽ പ്രദർശിപ്പിച്ചിരുന്ന രണ്ടു വിമാനങ്ങളെ കലാം സൂക്ഷ്മതയോടെ ശ്രദ്ധിക്കുവാൻ തുടങ്ങി. ഒരു കൊല്ലത്തെ വിദ്യാഭ്യാസത്തിനുശേഷം ഏതെങ്കിലും ഒരു വിഷയം ഐഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐഛീകമായി കലാം തിരഞ്ഞെടുത്തത്.



ശാസ്ത്രജ്ഞൻ

1960 ൽ ബിരുദം നേടിയ ശേഷം, ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡിവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി കലാം ജോലിക്കു ചേർന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതായിരുന്നു ഈ സ്ഥാപനം. പ്രതിരോധ മേഖലയ്ക്കായി സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു ഇത്. ഇന്ത്യൻ സൈന്യത്തിനു വേണ്ടി ഒരു സൂപ്പർസോണിക്ക് ടാർജറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കലാമിന്റെ ആദ്യ ദൗത്യം. ഈ ഉദ്യോഗത്തിൽ കലാം പൂർണ്ണ സംതൃപ്തനല്ലായിരുന്നു. പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന ഡോക്ടർ.വിക്രം സാരാഭായി നേതൃത്വം നൽകിയിരുന്ന ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് എന്ന സ്ഥാപനത്തിൽ ചേരുവാനായി കലാമിന് ക്ഷണം ലഭിച്ചു. 1969ൽ കലാം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിയമിതനായി. ഇവിടെ വെച്ച് കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം നിർമ്മിക്കുന്ന സംഘത്തിന്റെ തലവനായി തീർന്നു. 1980 ൽ ഈ സംഘം നിർമ്മിച്ച എസ്.എൽ.വി III എന്ന ഉപഗ്രഹവിക്ഷേപണ വാഹനം, രോഹിണി എന്ന ഉപഗ്രഹത്തെ ഭൂമിക്കു വളരെയടുത്തുള്ള ഒരു ഭ്രമണപഥത്തിൽ വിജയകരമായി വിക്ഷേപിച്ചു.

കലാം പിന്നീട് പരിശീലനങ്ങൾക്കും മറ്റുമായി അമേരിക്ക ഉൾപ്പടെയുള്ള വിദേശരാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി. ടിപ്പു സുൽത്താൻ പീരങ്കി ഉപയോഗിച്ച് ബ്രിട്ടീഷ് സൈന്യത്തോട് യുദ്ധം ചെയ്യുന്ന ഒരു ചിത്രം നാസയിലെ ഒരു ഗവേഷണകേന്ദ്രത്തിൽ കണ്ടത് കലാം ഓർമ്മിക്കുന്നു. ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു യോദ്ധാവിനെ മറ്റൊരു ഭൂഖണ്ഡത്തിന്റെ ഗവേഷണകേന്ദ്രത്തിൽ ആദരിക്കുന്നത് കലാം അതിശയത്തോടെ നോക്കി കാണുകയുണ്ടായി. ഇക്കാലയളവിലും മറ്റും അദ്ദേഹം എസ്.എൽ.വി-III ന്റെ മെച്ചപ്പെടുത്തലിലും, പോളാർ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ നിർമ്മാണത്തിലും ഇഴുകിച്ചേർന്നിരിക്കുകയായിരുന്നു. ഈ രണ്ടു പദ്ധതികളും തുടക്കത്തിൽ തടസ്സങ്ങൾ നേരിട്ടു എങ്കിലും വിജയകരമായി പര്യവസാനിക്കുകയാണുണ്ടായത്. 1600 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ, 620 കിലോമീറ്റർ അകലെയുള്ള ധ്രുവ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളവയായിരുന്നു ഈ പോളാർ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ.

ഉപഗ്രഹവിക്ഷേപണവാഹനത്തിന്റെ വിജയം കലാമിനെ കൂടുതൽ ഉത്തരവാദിത്വമുള്ള ജോലിയിലേക്കു നയിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം ഇന്ത്യക്കു വേണ്ടി ഒരു ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുക എന്നതായിരുന്നു കലാമിനു ചെയ്യേണ്ടുന്നതായ പുതിയ ദൗത്യം. ഈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയില്ലെങ്കിലും, ശ്രീമതി ഇന്ദിരാഗാന്ധി തന്റെ ഭരണഘടനാനുസൃതമായ അധികാരം ഉപയോഗിച്ച് ഈ പദ്ധതിക്കുവേണ്ടി പണം അനുവദിക്കുകയായിരുന്നു . ഇന്ത്യക്കു വേണ്ടി മിസൈലുകൾ ഘട്ടം ഘട്ടമായി വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് കലാം അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ആർ.വെങ്കട്ടരാമന്റെ മുന്നിൽ അവതരിപ്പിച്ചത്. 12 വർഷം ആയിരുന്നു പദ്ധതിയുടെ കാലയളവായി കലാം കണക്കാക്കിയിരുന്നത്. എന്നാൽ ഈ മാതൃകക്കു പകരം ഒരു സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനും വെങ്കിട്ടരാമൻ കലാമിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി 388കോടി രൂപ വകയിരുത്തുകയും ചെയ്തു. ഈ പദ്ധതിയുടെ കീഴിൽ കലാമിന്റെ നേതൃത്വത്തിൽ ഒട്ടനവധി മിസൈലുകൾ നിർമ്മിക്കുകയുണ്ടായി. അഗ്നി എന്നു പേരിട്ട മധ്യദൂര ബാലിസ്റ്റിക് മിസൈൽ, പൃഥി എന്നു നാമകരണം ചെയ്ത സർഫസ്-ടു-സർഫസ് മിസൈൽ എന്നിവ ഈ പദ്ധതിയിലൂടെ പിറവിയെടുത്ത ചില ആയുധങ്ങളാണ്. ഐ.ജി.ഡി.പി ഒരു വിജയമായിരുന്നു എങ്കിലും, ഭരണനിർവ്വഹണത്തിലുള്ള കാര്യശേഷിക്കുറവും, വമ്പിച്ച ചിലവും ഒരുപാട് വിമർശനങ്ങൾ വരുത്തിവെച്ചു. ഏറ്റെടുത്ത ജോലികളിലെ വിജയവും അർപ്പണമനോഭാവവും നേതൃത്വപാടവവും എല്ലാം അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എന്ന പദവിയിൽ എത്തിച്ചു. കൂടാതെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ സെക്രട്ടറി എന്ന പദവിയിലും അദ്ദേഹം നിയമിതനായി. ഓപ്പറേഷൻ ശക്തി എന്നു വിളിക്കപ്പെട്ട ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണത്തിൽ കലാം ഒരു പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നു. ഈ പദ്ധതിയുടെ പരീക്ഷണസമയത്ത് കലാമിന് ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്റർ എന്ന ചുമതല കൂടിയുണ്ടായിരുന്നു. ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണം നടന്നത് കലാമിന്റേയും അറ്റോമിക് എനർജി കമ്മീഷൻ പ്രസിഡന്റായിരുന്ന ഡോക്ടർ.ആർ.ചിദംബരത്തിന്റേയും മേൽനോട്ടത്തിലായിരുന്നു.

രാഷ്ട്രപതി

കെ.ആർ.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുൻനിര രാഷ്ട്രീയകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഭാരതീയ ജനതാപാർട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയേക്കാൾ 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്. 10 ജൂൺ 2002 ൽ അന്നത്തെ ഭരണക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതിപക്ഷപാർട്ടിയായിരുന്ന കോൺഗ്രസ്സിനോട് തങ്ങൾ രാഷ്‌ട്രപതി സ്ഥാനത്തേക്ക് അബ്ദുൾ കലാമിനെ പിന്തുണയ്ക്കാൻ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു. സമാജ് വാദി പാർട്ടി കൂടി കലാമിനുള്ള പിന്തുണ അറിയിച്ചതോടെ ഒരു രണ്ടാവട്ടം പ്രതീക്ഷയുണ്ടായിരുന്ന കെ.ആർ.നാരായണൻ താൻ ഇനി രാഷ്ട്രപതിയായി മത്സരിക്കാനില്ല എന്നു പറഞ്ഞു കലാമിനുള്ള വഴി സുഗമമാക്കി. ജൂലൈ പതിനെട്ടിനായിരുന്നു വോട്ടെണ്ണൽ, കലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൾ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി മാറി. ഭാരതരത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുൾ കലാമിനുണ്ട്. ഡോക്ടർ.എസ്.രാധാകൃഷ്ണനും ഡോക്ടർ.സക്കീർ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അർഹരായവർ.

രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടർന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാൻ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകൾ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രപതി ഭവനിൽ ജോലിക്കാർ ഉള്ളപ്പോളായിരുന്നു ഇത്. ഭാരതത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികൾ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു.

രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു രണ്ടാമൂഴത്തിനു കൂടി കലാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കുന്ന സമയത്ത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താൻ ഇനിയും രാഷ്ട്രപതി ഭവനിലേക്കില്ലെന്നു പറഞ്ഞുകൊണ്ട് ഈ പ്രസ്താവനയെ കലാം തന്നെ പിൻവലിച്ചു. രാഷ്ട്രപതി ഭവനിലേക്ക് രണ്ടാംവട്ടം എത്തുന്ന കാര്യം പറയുമ്പോൾ, കലാമിന് മുൻനിര രാഷ്ട്രീയപാർട്ടികളിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ലായിരുന്നു. കലാമിന്റെ പിൻഗാമി, പ്രതിഭാ പാട്ടീലിന്റെ ഭരണകാലഘട്ടം അവസാനിക്കാറായ സമയത്ത്, കലാമിനെ വീണ്ടും ഈ സ്ഥാനത്തേക്ക് രാഷ്ട്രീയപാർട്ടികൾ പരിഗണിക്കുന്നുവെന്ന വാർത്തകൾ ഉണ്ടായിരുന്നു. കലാം രാഷ്ട്രപതിയാവാൻ വീണ്ടും തയ്യാറാണെങ്കിൽ പിന്തുണ നൽകാൻ തയ്യാറാണെന്ന് രാഷ്ട്രീയപാർട്ടികൾ അദ്ദേഹത്തെ അറിയിച്ചുവെങ്കിലും, ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് താനിനിയും രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നു പറഞ്ഞുകൊണ്ട് കലാം തന്നെ രംഗത്തെത്തി.

Tuesday, June 30, 2015

അരുവിക്കരപ്പാഠങ്ങൾ


അരുവിക്കരപ്പാഠങ്ങൾ


(വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും ഇത് ഒരു രാഷ്ട്രീയ വിദ്യാർത്ഥിയുടെ കുറിപ്പായി മാത്രം കാണുക)


വിജയത്തെ വിജയമായും പരാജയത്തെ പരാജയമായും തന്നെ കാണണം. സത്യ സന്ധമായി വിലയിരുത്തിയാൽ ഇപ്പോൾ അരുവിക്കരയിൽ യു.ഡി.എഫ് മാത്രമല്ല ബി.ജെ.പിയും  വിജയിച്ചിരിക്കുകയാണ്. തോറ്റത് എൽ.ഡി.എഫ് മാത്രം.  സാങ്കേതമായി ശബരീനാഥ് ജയിച്ച് എം.എൽ.എ ആയി.   എന്നാൽ യു.ഡി.എഫ് ജയിച്ചതോ എൽ.ഡി.എഫ് തോറ്റതോ  അല്ല അരുവിക്കരയുടെ ഇപ്പോഴത്തെ രാഷ്ട്രീയ   പ്രാധാന്യം.   ബി.ജെ.പി മുപ്പതിനായിരത്തിനു മുകളിൽ വോട്ട് പിടിച്ചതാണ്. അത് ഒ. രാജ ഗോപാലിന്റെ വ്യക്തിപ്രഭാവം എന്ന നിലയ്ക്ക് മാത്രം ചുരുക്കി കാണേണ്ട കാര്യമല്ല. സ്ഥാനാർത്ഥി രാജഗോപാലായാലും താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ മടിയ്ക്കാതിരുന്ന മുപ്പതിനായിരത്തിനു മുകളിൽ ആളുകൾ ആ മണ്ഡലത്തിൽ ഉണ്ടെങ്കിൽ എല്ലാ മണ്ഡലങ്ങളി‌ലും ഈ ഒരു മാറ്റം ഇതിനകം സംഭവിച്ചിട്ടുണ്ടാകണം എന്ന് കരുതേണ്ടിയിരിക്കുന്നു.  

വർഗ്ഗീയത അഴിമതി തുടങ്ങിയ അരുതായ്മകളെ പോസിറ്റീവായി കണുന്ന ഒരു മാനസികാവസ്ഥയ്ലേയ്ക്ക് ജനങ്ങൾ മാറിയിരിക്കുന്നു എന്ന് വേണം കരുതാൻ.  അങ്ങനെ ഒരു മാനസികാവസ്ഥ ജനങ്ങളിൽ ഉണ്ടാകാൻ കാരണമെന്ത് എന്നത് ഇടതുപക്ഷം യുക്തിസഹമായി പരിശോധിക്കേണ്ടതാണ്.  ഭരണസ്വാധീനം കൊണ്ടും  പണം കൊടുത്തും വോട്ട് വാങ്ങി യു.ഡി.എഫ്  ജയിച്ചു എന്നൊന്നും പറഞ്ഞ് ഈ യു.ഡി.എഫ് വിജയത്തെ ചുരുക്കി കാണുന്നതിൽ അർത്ഥമില്ല. ബി.ജെ.പിയുടെ മെസേജ് അയച്ച് അംഗത്വം ചേർക്കൽ പരിപാടി  യുവതലമുറയെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ഒരു കേഡർ സ്വഭാവമുള്ള പാർട്ടിയായിട്ടു പോലും ബി.ജെ.പി സ്വീകരിച്ച ആ അംഗത്വ വിതരണ  തന്ത്രം  അവർ പ്രതീക്ഷിച്ചതിനേക്കാൾ നേട്ടമുട്ടാക്കി എന്നതു കൂടി തെളിയിക്കുന്നതാണ്  ഈ തെരഞ്ഞെടുപ്പ് ഫലം.

മറ്റൊന്ന് പുറത്തു നിന്ന് ആളെ ഇറക്കി തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയതുകൊണ്ടൊന്നും ഒരു തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയില്ലെന്ന് നെയ്യാറ്റിൻകര, അരുവിക്കര എന്നീ ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ  തെളിയിക്കുന്നു. എന്നാൽ റോഡ് ഷോകൾ തുടങ്ങിയ പരിപാടികൾക്ക് തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും. കാരണം എൽ.ഡി.എഫ് ചിട്ടയായി സ്ക്വാഡ് പ്രവർത്തനങ്ങളും മറ്റും നടത്തുമ്പോൾ യു.ഡി.എഫ് റോഡ് ഷോ പോലുള്ള പുറം മോടികൾക്കാണ്  ഈ തെരഞ്ഞെടുപ്പിൽ പ്രാധാന്യം നൽകിയത്. പിന്നെ ചില അണ്ടർ ഗ്രൗണ്ട് വർക്കുകളും.

നാട്ടിൽ നടക്കുന്ന അഴിമതിയും കൊള്ളരുതായ്മകളും മറ്റുമൊന്നും അറിയാത്ത നല്ലൊരു പങ്ക് വോട്ടർമാർ എല്ലാ  മണ്ഡലങ്ങളിലും ഉണ്ടാകുമെന്നും ഒരു സ്ഥാനാർത്ഥിയുടെ വിജയ പരാജയങ്ങളെ ഏറ്റവും സ്വാധീനിക്കുന്നവരാണവരെന്നും ഓർമ്മ വയ്ക്കേണ്ടതുണ്ട്. ദൃശ്യമാധ്യമങ്ങളോ സോഷ്യൽ മീഡിയകളോ ഒന്നും  അവരെ സ്വാധീനിക്കുന്നില്ല. അതേ പറ്റിയൊന്നും അവർക്ക് വലിയ വിവരവുമില്ല. എൽ.ഡി.എഫു ബി.ജെ.പിയും നേടിയ വോട്ടുകൾ തമ്മിൽ മുമ്പത്തെ പോലെ അന്തരമില്ല എന്ന യാഥാർത്ഥ്യം എൽ.ഡി.എഫും യു.ഡി.എഫും പാഠമാക്കേണ്ടതാണ്. വർഗ്ഗീയത ഒരു അല‌ങ്കാരമായി കാണുന്ന ഒരു സമൂഹം ഇവിടെ രൂപപ്പെട്ടു വരികയാണെന്ന യാഥാർത്ഥ്യം മതേതര കക്ഷികൾ ഗൗരവത്തിൽ എടുക്കുന്നത് നന്ന്. മുമ്പൊക്കെ ബി.ജെ.പി കൂടുതൽ വോട്ട് പിടിച്ചാ‌ൽ ഇടതുപക്ഷത്തിനായിരുന്നു നേട്ടം. യു.ഡി.എഫിനു നഷ്ടവും. എന്നാൽ ഇപ്പോൾ സംഗതികൾ തിരിച്ചായി! ശബരീ നാഥിന്റെ വിജയത്തിനു പിന്നിൽ ജി.കർത്തികേയന്റെ വ്യക്തി പ്രഭാവത്തിന്റെ  ഇഫക്ടുകൾ ഉണ്ടാകാം. എങ്കിലും പല  ഘടകങ്ങൾ ചേർന്നാണല്ലോ ഒരു തെരഞ്ഞെടുപ്പ് വിജയം ഉണ്ടാകുന്നത്. തോൽവിയായാലും അങ്ങനെ തന്നെ.   

പക്ഷെ ഇപ്പോൾ യു.ഡി.എഫിനുണ്ടായ വിജയം ജനാധിപത്യത്തിന്റെ ശക്തിയെ അല്ല ദൗർബല്യത്തെയാണ് കാണിക്കുന്നത് എന്ന് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ചിലർക്കെങ്കിലും തോന്നുന്നത് സ്വാഭവികം. എന്തായാലും  ഇടതുപക്ഷം ഈ ഉപതെരഞ്ഞെടുപ്പിലുണ്ടായ തിക്താനുഭവം അതീവ ഗൗവത്തിലെടുത്ത്  വിലയിരുത്തണം. എന്നാൽ കേവലം വിലയിരുത്തലുകൾക്കപ്പുറം ചില ആത്മ പരിശോധനകൾ അതിനേക്കാൾ ഗൗരവത്തിൽ നടത്തുന്നത് ഗുണകരമായിരിക്കും. സമൂഹത്തിന് എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. അക്രമത്തിന്റെയും വർഗീയതയുടെയും അടിത്തറയിലുള്ള പ്രസ്ഥാനങ്ങൾക്ക് ജന പിന്തുണ വർദ്ധിച്ചു വരുമ്പോഴും പുരോഗമന- ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ആവർത്തിച്ച് തിരിച്ചടികൾ ഉണ്ടാകാൻ കാരണമെന്തെന്ന് ചർച്ചചെയ്യണം. അത് അടച്ചിട്ട മുറികളിലിരുന്ന് നേതാക്കൾ മാത്രം രഹസ്യമായി നടത്തിയിട്ട് മാത്രം കാര്യമില്ല. ജനസമക്ഷം തുറന്ന ചർച്ചകൾ വേണം.

Wednesday, April 1, 2015

ചില മാതൃഭാഷാചിന്തകൾ

ചില മാതൃഭാഷാചിന്തകൾ

ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 21 നാണ്  ഈ കുറിപ്പ് എഴുതുന്നത്. അവരവരുടെ മാതൃഭാഷയെക്കുറിച്ച് ഗൗരവതരമായ ചിന്തയ്ക്ക് ഏറ്റവും പ്രേരകമായ ഒരു ദിവസമാണ് ഇന്ന്. നമുക്കുമുണ്ട് ഒരു മാതൃഭാഷ. നമ്മുടെ മാതൃഭാഷയെ സംബന്ധിച്ചും നമ്മൾ ഉൽക്കണ്ഠകൾ പങ്കു വയ്ക്കാൻ തുടങ്ങിയിട്ട് കാലമെറെയായി. ഇപ്പോഴും ഈ ഉൽക്കണ്ഠകളും മാതൃഭാഷാ മുറവിളികളും തുടരുന്നു. എന്നാൽ ഇക്കാര്യത്തിൽ നമുക്ക് എത്രത്തോളം ആത്മാർത്ഥതയുണ്ട് എന്ന കാര്യം നാം സ്വയം വിലയിരുത്തേണ്ടതാണ്.

ഒരു കാലത്ത് വളരെക്കുറച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളുകളേ നമുക്ക് ഉണ്ടായിരുന്നുള്ളൂ. അവിടെയാകട്ടെ നല്ല സാമ്പത്തിക ശേഷിയുള്ളവർ മാത്രമേ കുട്ടികളെ അയച്ചിരുന്നുള്ളൂ. എന്നാൽ വിദ്യാഭ്യാസം ലാഭകരമായ ഒരു കച്ചവടമാണെന്ന് മനസ്സിലാക്കിയതോടെ  മുക്കിനുമുക്കിന് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വന്നു. പണക്കാർ മാത്രമല്ല സാധാരണക്കാരും തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേ പഠിപ്പിക്കുകയുള്ളൂ എന്ന നില വന്നു. കാരണം തങ്ങളുടെ മക്കൾ സമ്പന്നരുടെ മക്കളോട് മത്സരിച്ച് തോൽക്കരുതെന്ന് അവരും ആഗ്രഹിക്കുന്നു. അതിന് അവരെ കുറ്റം പറയാൻ ആകില്ല.

ചുരുക്കത്തിൽ ഇപ്പോൾ സർക്കാർ-എയിഡഡ് പൊതുവിദ്യാലയങ്ങൾ എല്ലാം അവയുടെ നില നില്പിനായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങാൻ നിർബന്ധിതമായിരിക്കുന്നു. ഫീസ് കൊടുക്കാതെ പഠിക്കാൻ പറ്റുന്ന സ്കൂളുകളിൽ പാവപ്പെട്ടവരുടെ പോലും മക്കൾ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ കുട്ടികളെ ചേർക്കുന്നു. അവരെയും കുറ്റം പറയാനാകില്ല. പാവങ്ങൾക്കുമുണ്ട് അവരുടെ കുട്ടികളെ സംബന്ധിച്ച ഉൽക്കണ്ഠകൾ. മാതൃഭാഷയുടെ സംരക്ഷണം പാവങ്ങളുടെ മാത്രം ബാദ്ധ്യതയല്ലല്ലോ. ആർക്കും വേണ്ടെങ്കിൽ പിന്നെ പാവങ്ങൾക്കു മാത്രമായി എന്തിനൊരു മാതൃഭാഷ?

ഇവിടെ പ്രശ്നമെന്തെന്നോ? ഒരു വിഭാഗം കുട്ടികൾ ഇംഗ്ലീഷ് മീഡിയം പഠിക്കുമ്പോൾ മറ്റൊരു വിഭാഗം മലയാളം മീഡിയം പഠിക്കാൻ നിൽക്കില്ല എന്നതാണ്. കാര്യങ്ങൾ വേണ്ടവിധം ഗ്രഹിച്ചു പഠിക്കാൻ മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ് നല്ലതെന്ന് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.  ലോകത്ത് പല രാജ്യങ്ങളിലും മെഡിക്കൽ വിദ്യാഭ്യാസമടക്കമുള്ള പ്രൊഫഷണൽ കോഴ്സുകൾ പോലും മാതൃഭാഷയിൽ നടത്തുന്നുണ്ട്. അതാണ് ഏറ്റവും നല്ലതെന്നും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
പക്ഷെ ഇവിടെ ഒരു പൊങ്ങച്ച സംസ്കാരവും ഇംഗ്ലീഷിന് സമുഹത്തിൽ നിന്ന് ഒരു പൊങ്ങച്ചഭാഷാ പദവിയും ഉണ്ടായതൊടെ ഇംഗ്ലീഷ് ഭ്രമം അതിന്റെ പാരമ്യതകൾ തേടുന്നു. ജീവിത വിജയം നേടാൻ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ പഠിക്കണമെന്നൊരു ധാരണ പരക്കെ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ കച്ചവടക്കാരാണ് ഈ പ്രചരണങ്ങൾക്കു പിന്നിൽ ഉള്ള പ്രധാന ശക്തികൾ.

മാതൃഭാഷയെ സംരക്ഷിക്കാൻ ഒറ്റമൂലികൾ ഒന്നുമില്ല. കേവലമായ മുറവിളികൾ കൊണ്ടും മാതൃമലയാളം സംരക്ഷിക്കപ്പെടില്ല. മാതൃഭാഷാ സ്നേഹം മുറ്റിയ ചർച്ചകളോ സെമിനാറുകളോ  മാതൃഭാഷാ  ഡിപ്പാർട്ട്മെന്റുകളോ  ഫണ്ടിംഗുകൾ കോണ്ടോ ഒന്നും മാതൃഭാഷ  സംരക്ഷിക്കപ്പെടുകയോ നില നിൽക്കുകയോ ചെയ്യില്ല. അതൊക്കെ അതിന്റെ വഴിക്കു തുടരും. ഭാഷ നശിക്കുന്നത്  നമ്മൾ അറിയുകയുമില്ല. ഒരു ഭാഷ നില നിൽക്കണമെങ്കിൽ ആ ഭാഷ സംസാരിക്കാൻ ആളുണ്ടാകണം. എഴുതാൻ ആളുണ്ടാകണം. കേൾക്കാനും വായിക്കാനും ആളുണ്ടാകണം. അതില്ലെങ്കിൽ പിന്നെ ഒരു ഭാഷയ്ക്ക് എന്തു പ്രസക്തി?

അക്കാഡമിക്ക് രംഗത്ത് ഒരു  ഭാഷയ്ക്കുമേൽ മറ്റൊരു ഭാഷ മേൽ കൈ നേടിയാൽ ആ ഒരു  ഭാഷ നശിക്കുകയേ ഉള്ളൂ. അതുപോലെ അക്കാഡമിക്ക് രംഗത്ത് മലയാളത്തിനുമേൽ ഇംഗ്ലീഷിന് അപ്രമാദിത്വം വന്നാൽ മലയാളത്തിന്റെ നില നില്പ് അപകടപ്പെടാതിരിക്കുന്നതെങ്ങനെ? അതും മലയാളം ഒരു ഇട്ടാവട്ട പ്രാദേശിക ഭാഷ. ഇംഗ്ലീഷാകട്ടെ ഒരു ആഗോളഭാഷയും! അപ്പോൾ ഇതിൽ ഏത് അതിജീവിക്കും? ഇംഗ്ലീഷ് മീഡിയം-മലയാളം മീഡിയം എന്നിങ്ങനെ രണ്ടുതരം സ്കൂളുകൾ നില നിന്നാൽ ലോകഭഷാ പദവിയുള്ള ഇംഗ്ലീഷ് മീഡിയം മാത്രമേ  ആളുകൾ തെരഞ്ഞെടുക്കുകയുള്ളൂ.

നമ്മുടെ മാതൃഭാഷ  നേരിടുന്ന വെല്ലുവിളികൾ   മറി കടക്കാൻ ഭരണകൂടത്തിന്റെ ഇച്ഛാ ശക്തിയാണാവശ്യം. ഇതിന് ശക്തമായ നിയമ നിർമ്മാണത്തിലൂടെ സ്റ്റേറ്റ് സിലബസ് ആയാലും കേന്ദ്ര സിലബസ് ആയാലും പ്ലസ് ടൂ തലം വരെയെങ്കിലും  മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം നിർബന്ധമാക്കണം. മാതൃഭാഷാ മീഡിയം സ്കൂളുകൾക്കു മാത്രമേ അംഗീകാരം നൽകാവൂ. അല്ലാതെ രണ്ടും കൂടി മുന്നിൽ വച്ചിട്ട് ഇംഗ്ലീഷ് വേണോ മാതൃഭാഷ വേണോ എന്ന് ചോദിച്ചാൽ ഇന്നത്തെ ലോകത്ത് ഇംഗ്ലീഷല്ലാതെ ആരും തെരഞ്ഞെടുക്കില്ല. അതുകൊണ്ട് മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം എന്ന തരം തിരിവ്  നിർത്തി പഠനമാധ്യമം പൂർണ്ണമായും മാതൃഭാഷയിലാക്കുക.

Saturday, March 7, 2015

ജി.കാർത്തികേയന് ആദരാഞ്‌ജലികൾ




ജി.കാർത്തികേയന് ആദരാഞ്‌ജലികൾ

ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.ജി.കാാർത്തികേയൻ അന്തരിച്ചു. ആദ്യമായി അദ്ദേഹത്തിന് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. ആദരാഞ്‌ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു.
 
ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു ശ്രീ.ജി.കാർത്തികേയൻ. ഒരു എളിയ രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ ആകെ നിരീക്ഷിച്ചു പോന്നിട്ടുള്ള ഒരാളാണ് ഞാൻ.വളരെ ആകർഷകവും അനുകരണീയവുമായ പൊതുജീവിതത്തിന്റെ ഉദാത്തമായ ഒരു മാതൃക നമുക്കു മുന്നിൽ സൃഷ്ടിച്ചിട്ടാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിരിട്ടുള്ളത്. സാംസ്കാരികമായി വളരെ ഔന്നത്യം പുലർത്തിയി‌രുന്ന ഒരു രാഷ്ട്രീയ നേതാവയിരുന്നു-രാഷ്ട്രീയ പ്രതിഭയായിരുന്നു അദ്ദേഹം. 

പൊതുവെ രാഷ്ട്രീയ നേതാക്കളെപ്പറ്റി ആരോപിക്കുന്ന തലക്കനമോ മറ്റുള്ളവർക്ക് 
ഇഷ്ടപ്പെടാത്ത പെരുമാറ്റമോ അദ്ദേഹത്തിനുള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല. വളരെ പക്വതയാർന്നതും സ്നേഹ പൂർവ്വകവുമായ പെരുമാറ്റമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്.
നല്ലൊരു വായനാ കുതുകിയായിരുന്ന അദ്ദഹം തന്റെ വായനയിലൂടെ ആർജ്ജിച്ചെടുത്ത അറിവുകളും അനുഭവങ്ങളും അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം ചില സാംസ്കാരിക യോഗങ്ങളിൽ നടത്തുന്ന പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. പരന്ന വായനാനുഭവങ്ങളുടെ സ്വാധീനം ആ പ്രഭാഷണങ്ങളിൽ പ്രതിഫലിച്ചിരുന്നു. അദ്ദേഹത്തിന്റെ അത്തരം പ്രഭാഷണങ്ങളും അഭിമുഖങ്ങളിലെ സംഭാഷണങ്ങളുമെല്ലാം വളരെ വിജ്ഞാനപ്രദങ്ങളായിരുന്നു.

അദ്ദേഹം കേവലം ഒരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല രാഷ്ട്രീയ- സാംസ്കാരിക പ്രതിഭ തന്നെ‌യായിരുന്നു. രാഷ്ട്രീയ കാര്യങ്ങളിൽ മാത്രം ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്തിരുന്ന ആളല്ല അദ്ദേഹം. വിവിധ മേഖലകളിൽ അദ്ദേഹം അവശ്യം ഇടപെടുകയും അഭിപ്രായങ്ങളും നിലപാടുകളും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ അഭിപ്രായങ്ങളെയും നിലപാടുകളെയുമെല്ലാം അദ്ദേഹത്തിന്റെ വായനയും ലോക നിരീക്ഷണവും ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ഒരു രാഷ്ട്രീയ നേതാവ് ഇത്രയെങ്കിലും- അഥവാ ഇങ്ങനെയെങ്കിലും ആയിരിക്കണം എന്ന് അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ ചൂണ്ടിക്കാട്ടി നമുക്ക് സധൈര്യം പറയാനാകും. ഏത് നിലയ്ക്കായാലും നമ്മുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ജീവിതമേഖലയ്ക്ക് മാത്രമല്ല, പൊതുജീവിതമേഖലയ്ക്കാകമാനം ഒരു തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ അകാല നിര്യാണം. അകാല ദേഹ വിയോഗം. അദ്ദേഹത്തിന് ഞാൻ ഒരിക്കൽ കൂടി ആദരാഞ്‌ജലികൾ അർപ്പിക്കുന്നു.

Wednesday, March 4, 2015

ഒരു പൗരന് എത്ര രേഖകൾ?

ഒരു പൗരന് എത്ര രേഖകൾ?

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റേഷൻ കാർഡ് പുതുക്കലുകളുമായി ബന്ധപ്പെട്ടാണ് ഈ കുറിപ്പ് എഴുതുന്നത്. റേഷൻ കാർഡ് പുതുക്കുന്നതിന് ഇപ്പോൾ നൽകിയിരിക്കുന്ന അപേക്ഷാഫോറം ഏറെ സങ്കീർണ്ണതകൾ നിറഞ്ഞതാണ്. ഇത് സാധാരണ ജനങ്ങൾക്ക് പൂരിപ്പിച്ചു നൽകാൻ തന്നെ പ്രയാസമാണ്. നമ്മുടെ പല അപേക്ഷാ ഫോറങ്ങളും മലയാളത്തിലാക്കിയെങ്കിലും അത് ഇംഗ്ലീഷിലുള്ള അപേക്ഷാ ഫോറങ്ങളേക്കാൾ സങ്കീർണ്ണമായ തരത്തിലുള്ളതാണ്. അതിൽ ഉപയോഗിക്കുന്ന ഭാഷ എല്ലാവർക്കും എളുപ്പം മനസ്സിലാകും വിധം നമ്മുടെ സാധാരണ വ്യവഹാര ഭാഷയിലുള്ളതല്ല. ഒറ്റ വായനയിൽ ഉപഭോക്താവിന് ചോദ്യം മനസ്സിലായാൽ എന്താണ് കുഴപ്പമെന്ന് മനസ്സിലാകുന്നില്ല.

എന്തിനും ഏതിനും അനാവശ്യമായ സങ്കീർണ്ണതകൾ ഉണ്ടാക്കി വയ്ക്കുന്ന നമ്മുടെ ബ്യൂറോക്രസിയുടെ ഭാഗമാണ് ഈ അപേക്ഷാ ഫോറങ്ങളും. പഞ്ചായത്തിലോ വില്ലേജ് ഓഫീസിലോ താലൂക്ക് ഓഫീസിലോ കളക്ടറേറ്റിലോ സെക്രട്ടറിയേറ്റിലോ എവിടെ ചെന്നാലും അവിടെ അച്ചടിച്ചു നൽകുന്ന ഫോറങ്ങൾ പൂരിപ്പിക്കാൻ അല്പം വിദ്യാഭ്യാസമുള്ളവർക്കും പര സഹായം വേണ്ടി വരും. ഏതെങ്കിലും ഒരു ബാങ്കിൽ അക്കൗണ്ട് എടുക്കാനോ ലോണേടുക്കാനോ ചെന്നാൽ അതിനുള്ള അപേക്ഷാ ഫോറങ്ങളുടെ സ്ഥിതിയും പറയാനില്ല. അവയാകട്ടെ ഇംഗ്ലീഷിലുള്ളതും എന്നാൽ ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദമുള്ളവർക്കു പോലും മനസിലാകാത്ത വിധം ഉള്ളതുമാണ്. കാലമിത്രയായിട്ടും എന്തുകൊണ്ടാണ് ജന സൗഹൃദങ്ങളല്ലാത്ത ഈ സമ്പ്രദായങ്ങളൊന്നും മാറാത്തത്?

ഇവിടെ ജനാധിപത്യം എന്നാൽ ഡെമോറ്റിക്ക് ബ്യൂറോക്രസിയാണ് എന്നതു തന്നെ കാര്യം. നമ്മുടെ നിയമനിർമ്മാണ സഭയിലെ അംഗങ്ങൾ അറിഞ്ഞൊന്നു മനസ്സു വച്ചാൽ മാറ്റിമറിക്കാൻ പറ്റുന്ന എത്രയോ മാമൂലുകലുണ്ട്. പക്ഷെ നടക്കുന്നില്ല. ഇപ്പോഴത്തെ റേഷൻ കാർഡ് പുതുക്കലിന്റെ കാര്യം തന്നെ എടുക്കുക. ഇത്തവണ കാർഡ് പുതുക്കൽ പ്രക്രിയ കഴിയുന്നതോടെ പലർക്കും പ്രത്യേകിച്ച് തൽക്കാലം സ്ഥലത്തില്ലാത്തതും നിലവിൽ റേഷൻ കാർഡ് ഉള്ളതുമായ കുടുംബങ്ങൾക്ക് ഒന്നാകെ റേഷൻ കാർഡ് ഇല്ലാതാകും. പുതിയ വ്യവസ്ഥയനുസരിച്ച് കുടുംബ നാഥ എന്ന നിലയിൽ ഫോട്ടോ എടുപ്പിന് ഹാജരാകേണ്ട കുടുംബനാഥ സ്ഥലത്തില്ലെങ്കിൽ അഥവാ പ്രവാസത്തിലോ മറ്റോ ആണെങ്കിൽ അവരുടെ കാർഡുകൾ നഷ്ടപ്പെടും. പലരും വളരെ പാടുപെട്ടാണ് ഒരു റേഷൻ കാർഡ് ഉണ്ടാക്കിയിട്ടുണ്ടാകുക. ഇനി നാട്ടിൽ വരുമ്പോൾ പഴയതുപോലെ സങ്കീർണ്ണമായ പല കടമ്പകളും കടന്നുവേണം പുതിയ ഒരു റേഷൻ കാർഡ് ഉണ്ടാക്കുവാൻ.

ഇപ്പോഴത്തെ പുതുക്കൽ കഴിയുമ്പോൾ നിലവിൽ അർഹരായ പല ബി.പി.എല്ല്ലുകാരും എ.പി.എല്ലുകാരുമാകും. പ്രവാസികൾക്ക് വോട്ട് ചെയ്യാൻ അവകാശം നൽകാനുള്ള നടപടികൾ ആയി വരുന്നുണ്ട്. പക്ഷെ പ്രവാസികൾക്ക് റേഷൻ കാർഡിൽ പേരു ചേക്കാനോ പുതിയ കാർഡെടുക്കാനോ വ്യവസ്ഥയില്ല. അവർ ഇങ്ങോട്ട് അയക്കുന്ന വിദേശനാണ്യം മുതൽക്കൂട്ടുന്നതിന് സർക്കാരിനു പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഇപ്പോൾ ഒരു ശരാശരി പൗരൻ എന്നാൽ വോട്ടില്ലാത്തവനും റേഷൻ കാർഡിൽ പേരില്ലാത്തവനുമാണല്ലോ. അല്ലെങ്കിൽ തന്നെ ഈ റേഷൻ കാർഡിന്റെ കാലിക പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഒരു ഇന്ത്യൻ പൗരന് എന്തെല്ലാം തിരിച്ചറിയൽ രേഖകൾ വേണം? വിദേശത്തു പോകാൻ പാസ്പോർട്ട് വേണമെന്നത് ഇരിക്കട്ടെ. ഇന്നത്തെ പോലെ ഓൺലെയിൻ ഏർപ്പാടുകൾ ഒന്നും ഇല്ലാത്ത കാലത്താണ് റേഷൻ കാർഡ് തുടങ്ങിയത്.

ഇന്നിപ്പോൾ ഇലക്ഷൻ ഐ.ഡി.കാർഡുണ്ട്. ആധാർ ഉണ്ട്. യൂണീക്ക് ഐഡന്റിറ്റി ഉണ്ട്. പാൻ കാർഡുണ്ട്. അങ്ങനെ പലതുമുണ്ട്. ഒരു പൗരന് ഇത്രയധികം തിരിച്ചറിയൽ രേഖകൾ എന്തിനാണ്? എല്ലാറ്റിനും കൂടി ഒരെണ്ണം പോരേ? റേഷൻ കാർഡും ആധാർ കാർഡും യൂണിക്ക് കാർഡും ഇലക്ഷൻ ഐ.ഡി കാർഡും ഒക്കെച്ചേർന്ന ഒരേയൊരു വിവിധോദ്ദേശ കാർഡ് പോരേ? ജനങ്ങളെ പല പല കാർഡുകൾ കൊണ്ട് ഇങ്ങനെ വേവലാതിപ്പെടുത്തുന്നതെന്തിന്? ചുരുക്കത്തിൽ സംഭവിക്കുന്നതെന്തെന്നാൽ എങ്ങനെയൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കാമോ അതിനു വേണ്ടതൊക്കെ നമ്മുടെ ബ്യൂറോക്രാറ്റുകൾ ഉണ്ടാക്കി വച്ചിട്ട് രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെ തലയിൽ ഉത്തരവാദിത്തം ചാർത്തിക്കൊടുക്കും. യാതൊന്നും മനസ്സിലാക്കാതെ രഷ്ട്രീയ എക്സിക്യൂട്ടീവുകൾ അതും ചുമന്നുകൊണ്ടു നടക്കും. ആ അവസ്ഥയ്ക്ക് ഇന്നും ഒരു മാറ്റവുമില്ല. അത്രതന്നെ!

(2015 ജനുവരി ലക്കം തരംഗിണി ഓൺലെയിൻ മാഗസിനിൽ എഴുതിയത്)